മെസിയുമായി കരാർ പുതുക്കില്ല എന്നത് താരത്തെ ഒപ്പം നിർത്താനുള്ള ബാഴ്സയുടെ തന്ത്രം?

സൂപ്പർ താരം ലയണൽ മെസിയുമായി കരാർ പുതുക്കില്ല എന്ന ബാഴ്സലോണയുടെ വെളിപ്പെടുത്തൽ തന്ത്രപരമെന്ന് അഭ്യൂഹങ്ങൾ. ലാ ലിഗയിലെ സാമ്പത്തിക നിയന്ത്രണങ്ങൾക്കകത്തു നിന്ന് മെസിയുമായുള്ള കരാർ പുതുക്കാനാവില്ല. അതുകൊണ്ട് തന്നെ മെസി ലാ ലിഗ വിടും എന്ന പ്രതീതിയുണ്ടാക്കി പ്രസിഡൻ്റ് യാവിയർ തെബാസിൽ പ്രതിസന്ധി ചെലുത്തി മെസിക്ക് മാത്രം ഒരു ഇളവാണ് ബാഴ്സലോണ പ്രതീക്ഷിക്കുന്നതെന്ന് ചില സൂചനകൾ പുറത്തുവരുന്നുണ്ട്. (messi transfer barcelona update)
അഞ്ച് വർഷത്തെ കരാർ അംഗീകരിച്ച് 50 ശതമാനം വേതന ഇളവും അംഗീകരിച്ചതിനു പിന്നാലെയാണ് നാടകീയമായി സൂപ്പർ താരം ഇനി ക്ലബിൽ തുടരില്ലെന്ന് ബാഴ്സലോണ വ്യക്തമാക്കിയത്. കരാർ അംഗീകരിച്ചതിനെ തുടർന്ന് അതിൽ സംശയമുണ്ടെന്നും പരിശോധിക്കുമെന്നും ലാ ലിഗ പ്രസിഡൻ്റ് തെബാസ് വ്യക്തമാക്കിയിരുന്നു. ക്ലബിലേക്ക് പുതുതായി സൈൻ ചെയ്ത താരങ്ങളെയൊന്നും കളിക്കാനിറക്കാനാവില്ലെന്ന പ്രതിസന്ധി മുന്നിൽ നിൽക്കവേയാണ് വേതനം കുറച്ച് മെസി കരാർ അംഗീകരിക്കുന്നത്. ഇതോടെ പുതിയ താരങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധി അവസാനിച്ചു. ഈ പുതിയ താരങ്ങളിൽ അർജൻ്റൈൻ സ്ട്രൈക്കർ സെർജിയോ അഗ്യൂറോയും പെടും. താൻ ബാഴ്സയിൽ തുടരണമെങ്കിൽ അഗ്യൂറോ ടീമിലുണ്ടാവണമെന്ന് മെസി നേരത്തെ ആവശ്യപ്പെട്ടിരുന്നു. അത് കൂടി പരിഗണിച്ചാണ് ദേശീയ ടീമിലെ സംഘാംഗത്തെ ബാഴ്സലോണ ക്യാമ്പ് നൗവിൽ എത്തിച്ചത്. അതുകൊണ്ട് തന്നെ ക്ലബിനും മെസിക്കും കരാർ പുതുക്കാൻ തന്നെയാണ് താത്പര്യം.
Read Also: 16ആം വയസ്സിൽ അരങ്ങേറ്റം; 17 വർഷങ്ങൾക്കു ശേഷം കുപ്പായമഴിച്ചു: മെസിയും ബാഴ്സയും തമ്മിൽ
ബോർഡുമായി നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ മെസി നേരത്തെ ക്ലബ് വിടാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ, സാങ്കേതിക വശങ്ങൾ ചൂണ്ടിക്കാട്ടി ജോസപ് ബാർതോമ്യു പ്രസിഡൻ്റായ ബോർഡ് മെസിയെ ക്ലബിൽ നിലനിർത്തിയിരുന്നു. ഇതിനു പിന്നാലെ ബാർതോമ്യുവിനെതിരെയും ബോർഡിനെതിരെയും ആഞ്ഞടിച്ച താരം കരാർ അവസാനിക്കുമ്പോൾ ക്ലബ് വിടുമെന്ന് അറിയിച്ചു. ഇത് ബോർഡിൻ്റെ രാജിയിലേക്ക് വഴിതെളിച്ചു. ക്ലബ് രാജിവെച്ച് ഒഴിഞ്ഞു എങ്കിലും തൻ്റെ തീരുമാനത്തിനു മാറ്റമില്ലെന്ന് മെസി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പുതിയ പ്രസിഡൻ്റ് യുവാൻ ലാപോർട്ട എത്തി. മെസി ബാഴ്സലോണയിൽ തന്നെ തുടരുമെന്ന് കരുതുന്നു എന്ന് ലപോർട്ട പറഞ്ഞിരുന്നു.
Story Highlights: lionel messi transfer fc barcelona update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here