കടുത്ത നടപടിയില്ല; മുഈനലിയെ പിന്തുണച്ച് മുനീറും അബ്ദുള്‍ വഹാബും

വിവാദങ്ങളില്‍ പാണക്കാട് മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകില്ലെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയില്‍ തീരുമാനം. മലപ്പുറം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസില്‍ യോഗം പുരോഗമിക്കുകയാണ്. യോഗത്തില്‍ എം കെ മുനീര്‍, അബ്ദുള്‍ വഹാബ് എന്നിവരാണ് കടുത്ത നടപടി പാടില്ലെന്നാവശ്യമുന്നയിച്ചത്. മുഈനലി തങ്ങള്‍ക്കെതിരെ കടുത്ത നടപടികളെടുത്താല്‍ കാര്യങ്ങള്‍ വഷളാകുമെന്നും സമവായമാണ് വേണ്ടതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.(moineen ali thangal)
ചന്ദ്രിക അക്കൗണ്ടിലെ വിവാദത്തില്‍ ലീഗിനെ വിമര്‍ശിച്ച് മുഈനലിക്കെതിരെ നടപടിക്ക് ശുപാര്‍ശയില്ലെന്ന് യൂത്ത് ലീഗ് ദേശീയ അധ്യക്ഷന്‍ ആസിഫ് അന്‍സാരി പറഞ്ഞു. ഉന്നതാധികാര സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നടപടിയെടുത്താല്‍ പാര്‍ട്ടിക്ക് വലിയ ദോഷമാണെന്ന് എം കെ മുനീര്‍ പറഞ്ഞു. തെറ്റ് തിരുത്തല്‍ വേണമെന്നായിരുന്നു ഇ ടി മുഹമ്മദ് ബഷീര്‍ എംപി യുടെ നിലപാട്. അതേസമയം മുഈനലി തങ്ങള്‍ക്കെതിരെ നടപടി വേണമെന്ന നിലപാടിലുറച്ചുനിന്ന പി കെ കുഞ്ഞാലിക്കുട്ടി നപടിയെ കുറിച്ച് താന്‍ പറയുന്നില്ലെന്ന് പ്രതികരിച്ചു.
യൂത്ത് ലീഗിന്റെ അഖിലേന്ത്യാ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. അഖിലേന്ത്യാ പ്രസിഡന്റ് ആസിഫ് അന്‍സാരി ഓണ്‍ലൈനായാണ് പങ്കെടുക്കുന്നത്. മുഈനലിക്കെതിര യൂത്ത് ലീഗ് ദേശീയ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പാര്‍ട്ടിയെ തുടര്‍ച്ചയായി വെല്ലുവിളിക്കുന്നത് അനുവദിക്കാനാവില്ല എന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ നിലപാട്.
മുസ്ലീം ലീഗ് മുതിര്‍ന്ന നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെ ടി ജലീല്‍ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു മുഈന്‍ അലി തങ്ങളും വിമര്‍ശനം ഉയര്‍ത്തിയത്. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണ ഇടപാട് നടന്നുവെന്ന ആരോപണത്തില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇഡിയുടെ നോട്ടീസ് കിട്ടാന്‍ കാരണം കുഞ്ഞാലിക്കുട്ടിയാണെന്നായിരുന്നു മുഈനലി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. ചന്ദ്രികയിലെ ഫിനാന്‍സ് ഡയറക്ടര്‍ ഷെമീറിന് വീഴ്ച സംഭവിച്ചതായി മുഈനലി വിമര്‍ശിച്ചു.
കുഞ്ഞാലിക്കുട്ടി ഷമീറിനെ അന്ധമായി വിശ്വസിച്ചു, കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് ഫിനാന്‍സ് ഡയറക്ടറായ ഷെമീര്‍, നാല്‍പതുവര്‍ഷമായി പണം കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്, എന്നാല്‍ ചന്ദ്രികയിലെ സാമ്പത്തിക കാര്യങ്ങള്‍ നോക്കാന്‍ ഷെമീറിനെയാണ് ഏല്‍പ്പിച്ചത് തുടങ്ങിയ ആരോപണങ്ങളാണ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ ഉന്നയിച്ചത്. ഹൈദരലി ശിഹാബ് തങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തിലാണെന്നും മകന്‍ മുഈന്‍ അലി തങ്ങള്‍ പറഞ്ഞിരുന്നു.
Story Highlight: moineen ali thangal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here