‘ശമ്പളം വർധിപ്പിക്കണം’; മാച്ച് ഫീ വർധന ആവശ്യപ്പെട്ട് പാക് മുൻനിര താരങ്ങൾ

മാച്ച് ഫീ വർധന ആവശ്യപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ടീമിലെ മുൻനിര താരങ്ങൾ. എ ഗ്രേഡ് കരാർ താരങ്ങളായ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, ഹസൻ അലി, ഷഹീൻ അഫ്രീദി എന്നീ താരങ്ങളാണ് ശമ്പള വർധന ആവശ്യപ്പെട്ട് ക്രിക്കറ്റ് ബോർഡിനെ സമീപിച്ചിരിക്കുന്നത്. ബി, സി ഗ്രേഡ് കരാർ താരങ്ങളുടെ മാച്ച് ഫീ വർധിപ്പിച്ചിട്ടും തങ്ങളുടെ മാച്ച് ഫീ വർധിപ്പിച്ചില്ലെന്നാണ് താരങ്ങളുടെ പരാതി. (Pakistan cricketers match fee)
20 താരങ്ങൾക്കാണ് 2020-21 സീസണിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് കരാർ പ്രഖ്യാപിച്ചത്. ബി ഗ്രേഡ് താരങ്ങളുടെ ടെസ്റ്റ് മാച്ച് ഫീ 15 ശതമാനവും ഏകദിന മാച്ച് ഫീ 20 ശതമാനവും ടി20 മാച്ച് ഫീ 25 ശതമാനവും വർധിപ്പിച്ച പിസിബി ഗ്രേഡ് സി കളിക്കാർക്ക് ടെസ്റ്റ് മാച്ച് ഫീയിൽ 34 ശതമാനത്തിന്റേയും ഏകദിനത്തിൽ 50 ശതമാനത്തിന്റേയും ടി20യിൽ 67 ശതമാനത്തിന്റേയും വർധനവാണ് വരുത്തിയത്. എ ഗ്രേഡ് താരങ്ങളുടെ മാച്ച് ഫീയിൽ മാത്രം വർധന വരുത്തിയില്ല എന്ന പരാതിയാണ് ഇപ്പോൾ ഉയരുന്നത്.
Read Also: 2028 ഒളിമ്പിക്സിൽ ക്രിക്കറ്റും ഉണ്ടായേക്കും;ഐ സി സി
ബോർഡിൻ്റെ നീക്കത്തിനെതിരായ പ്രതിഷേധം താരങ്ങൾ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഇത്തരത്തിൽ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് ബോർഡ് പറയുന്നത്.
അതേസമയം, ലോസ് ആഞ്ചലസിൽ നടക്കുന്ന 2028 ഒളിമ്പിക്സിൽ ക്രിക്കറ്റും ഉൾപ്പെടുത്താൻ ശ്രമം ആരംഭിച്ചതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൌൺസിൽ. ഔദ്യോഗികമായി ശ്രമം ആരംഭിച്ചു, ഇതിനായി ഒരു പ്രവർത്തന സമിതിയെ ഐസിസി നിയമിച്ചുവെന്നാണ് ഔദ്യോഗിക പത്രകുറിപ്പിൽ അറിയിക്കുന്നത്.
1900 പാരീസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഒരു ഇനമായിരുന്നു. എന്നാൽ പിന്നീട് അത് ഒഴിവാക്കി. ആ വിടവ് നികത്താനും 128 കൊല്ലത്തിന് ശേഷം ക്രിക്കറ്റിൻറെ ഒളിമ്പിക്സിലേക്കുള്ള മടങ്ങിവരവിനുമാണ് ഐസിസി ശ്രമം നടത്തുന്നത്.
2022 ലെ കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ അന്താരാഷ്ട്ര കായിക വേദിയിൽ ക്രിക്കറ്റ് പുതുമയല്ലെന്നും ഐസിസി പറയുന്നു. കായിക രംഗത്തിന് വലിയ ഉത്തേജനമാണ് ക്രിക്കറ്റിനെ ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്നതെന്ന് ഐസിസി വ്യക്തമാക്കി.
Story Highlight: Pakistan cricketers demand match fee hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here