രോഹിത് 83നു പുറത്ത്; ഇന്ത്യക്ക് തകർപ്പൻ തുടക്കം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് തകർപ്പൻ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കെപ്പട്ട ഇന്ത്യ ആദ്യ വിക്കറ്റിൽ രോഹിതും രാഹുലും ചേർന്ന് 126 റൺസാണ് നേടിയത്. 83 റൺസ് നേടി മികച്ച ഫോമിൽ ബാറ്റ് ചെയ്തിരുന്ന രോഹിതിനെ പുറത്താക്കിയ ജെയിംസ് ആൻഡേഴ്സൺ ഒടുവിൽ ഈ കൂട്ടുകെട്ട് പൊളിക്കുകയായിരുന്നു. (india england rohit sharma)
ടോസ് നേടി ഇന്ത്യയെ ബാറ്റിംഗിനയച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിൻ്റെ തീരുമാനം തെറ്റിപ്പോയെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഇന്ത്യൻ ഓപ്പണർമാർ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ കാഴ്ചവച്ചത്. ഇംഗ്ലണ്ട് ബൗളർമാർക്ക് ഒരു അവസരവും നൽകാതെ മുന്നേറിയ താരങ്ങൾ ബുദ്ധിപരമായാണ് ബാറ്റ് ചെയ്തത്. ആദ്യ ഒരു മണിക്കൂറിലെ ശ്രദ്ധാപൂർവമായ ബാറ്റിംഗിനു ശേഷം രോഹിത് മെല്ലെ ഗിയർ മാറ്റി. രാഹുൽ രോഹിതിന് ഉറച്ച പിന്തുണ നൽകി. ഇതിനിടെ രോഹിത് ഫിഫ്റ്റി തികച്ചു. നൂറും കടന്ന് മുന്നേറിയ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാൻ റൂട്ട് ബൗളർമാരെ മാറിമാറി പരീക്ഷിച്ചു. ഒടുവിൽ ആൻഡേഴ്സൺ ഇംഗ്ലണ്ടിൻ്റെ രക്ഷക്കെത്തി. ആദ്യ ടെസ്റ്റ് സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന രോഹിതിനെ ആൻഡേഴ്സൺ ബൗൾഡാക്കുകയായിരുന്നു. എങ്കിലും തൻ്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയാണ് രോഹിത് മടങ്ങിയത്.
ആദ്യ ടെസ്റ്റിൽ അഞ്ചാം ദിനം മഴ തടസപ്പെടുത്തിയതോടെ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു. ജയിക്കാൻ എല്ലാ സാധ്യതകളും ഇന്ത്യക്കൊപ്പമുണ്ടായിരുന്നെങ്കിലും മഴ വില്ലനായി. ലോഡ്സിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ജയിച്ച് പരമ്പരയിൽ മേൽക്കൈ നേടുക എന്നതാണ് ഇരു ടീമുകളുടെയും ലക്ഷ്യം. ഇംഗ്ലണ്ട് ടീമിൽ പരുക്കേറ്റ സ്റ്റുവർട്ട് ബ്രോഡിന് പകരം മാർക്ക് വുഡ് ഇംഗ്ലണ്ട് നിരയിലുണ്ട്.
ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ 209 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എന്ന നിലയിലായിരുന്നു. 157 റൺസ് ആയിരുന്നു അവസാന ദിനത്തിൽ ഇന്ത്യയുടെ വിജയലക്ഷ്യം. പക്ഷേ, മഴ കാരണം ഇന്ന് ഒരു പന്ത് പോലും എറിയാനായില്ല. ഇതേ തുടർന്നാണ് മത്സരം സമനിലയായത്.
Story Highlight: india start england rohit sharma
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here