ടി-20 ലോകകപ്പ് മത്സരക്രമം പുറത്തുവിട്ട് ഐസിസി; ഇന്ത്യ-പാക് മത്സരം ഒക്ടോബർ 24ന്

ഈ വർഷം നടക്കുന്ന ടി-20 ലോകകപ്പിനുള്ള മത്സരക്രമം പുറത്തുവിട്ട് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. യോഗ്യതാ മത്സരങ്ങൾ ഒക്ടോബർ 17ന് ആരംഭിക്കും. ഒക്ടോബർ 23 മുതലാണ് സൂപ്പർ 12 മത്സരങ്ങൾ ആരംഭിക്കുക. ഒക്ടോബർ 24ന് ഇന്ത്യ-പാകിസ്താൻ മത്സരം നടക്കും. നവംബർ 8ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിക്കും. (t20 world cup fixtures)
യോഗ്യതാ മത്സരങ്ങളിൽ ഒമാൻ-പാപ്പുവ ന്യൂ ഗിനിയ മത്സരമാണ് ആദ്യ നടക്കുക. ഗ്രൂപ്പ് ബിയിൽ ഒക്ടോബർ 17 ഉച്ചതിരിഞ്ഞ് 2 മണിക്കാണ് മത്സരം. സ്കോട്ട്ലൻഡ്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പ് ബിയിലെ മറ്റ് ടീമുകൾ. ഒമാനിലാണ് ഗ്രൂപ്പ് ബി മത്സരങ്ങൾ. ഉച്ചതിരിഞ്ഞ് 2 മണിക്കും രാത്രി 6 മണിക്കുമാണ് മത്സരങ്ങൾ. ഗ്രൂപ്പ് എയിൽ അയർലൻഡ്, നെതർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഉള്ളത്. അബുദാബിയിലും ഷാർജയിലുമായാണ് മത്സരങ്ങൾ. ഒക്ടോബർ 22 വരെയാണ് യോഗ്യതാ മത്സരങ്ങൾ. ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.
Read Also : ഇംഗ്ലണ്ടിന്റെ ഹുങ്കിനു മേൽ ഇന്ത്യയടിച്ച ആണി; ലോർഡ്സ് ജയം സ്പെഷ്യലാണ്
സൂപ്പർ 12 മത്സരങ്ങളിൽ ദക്ഷിണാഫ്രിക്ക-ഓസ്ട്രേലിയ എന്നീ ടീമുകളാണ് ആദ്യം ഏറ്റുമുട്ടുക. ഒക്ടോബർ 23ന് ഉച്ചതിരിഞ്ഞ് രണ്ടിനാണ് മത്സരം. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകൾക്കൊപ്പം യോഗ്യതാ മത്സരങ്ങളിലെ എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവരും ബി ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് എത്തുന്നവരും ഗ്രൂപ്പ് ഒന്നിൽ കളിക്കും. ഇന്ത്യ-പാകിസ്താൻ പോരാട്ടത്തോടെയാണ് ഗ്രൂപ്പ് രണ്ടിലെ മത്സരങ്ങൾ ആരംഭിക്കുക. അഫ്ഗാനിസ്ഥാൻ, ന്യൂസീലൻഡ് എന്നീ ടീമുകളാണ് ഗ്രൂപ്പ് രണ്ടിലേക്ക് നേരിട്ട് യോഗ്യത നേടിയത്. ഇവർക്കൊപ്പം എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരും ബി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരും ഗ്രൂപ്പിലുണ്ട്.
നവംബർ 10, 11 തീയതികളിൽ സെമിഫൈനലുകളും നവംബർ 14ന് ഫൈനലും നടക്കും.
അതേസമയം, രവി ശാസ്ത്രി ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനം ഒഴിയുന്നു. ഇക്കൊല്ലം യുഎഇയിൽ നടക്കുന്ന ടി-20 ലോകകപ്പോടെ ശാസ്ത്രി ഇന്ത്യൻ പരിശീലക സ്ഥാനം ഒഴിയുമെന്നാണ് റിപ്പോർട്ടുകൾ. 2021 ടി-20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കരാർ കാലാവധി. 2017 ജൂലൈയിലാണ് രവി ശാസ്ത്രി ആദ്യം ഇന്ത്യൻ ടീം പരിശീലകനായത്. 2019 ഓഗസ്റ്റിൽ കാലാവധി അവസാനിച്ച ശാസ്ത്രിക്ക് വീണ്ടും സമയം നീട്ടിനൽകി.
Story Highlight: t20 world cup fixtures icc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here