ലിയാം ലിവിങ്സ്റ്റണ് പരുക്ക്; ഐപിഎൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

ഇംഗ്ലീഷ് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റണ് പരുക്ക്. ഐപിഎലിൽ രാജസ്ഥാൻ റോയൽസിൻ്റെ താരമായ ലിവിങ്സ്റ്റണ് കൗണ്ടി ക്ലബായ ലങ്കാഷറിനു വേണ്ടി കളിക്കുന്നതിനിടെയാണ് പരുക്കേറ്റത്. തോളിനു പരുക്കേറ്റ താരം ഐപിഎൽ രണ്ടാം പാദത്തിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. തർപ്പൻ ഫോമിലുള്ള ലിവിങ്സ്റ്റൺ ഐപിഎലിൽ നിന്ന് വിട്ടുനിന്നാൽ അത് രാജസ്ഥാന് കനത്ത തിരിച്ചടിയാവും. (liam livingstone injury ipl)
കഴിഞ്ഞ കുറച്ച് നാളുകളായി ഉജ്ജ്വല ഫോമിലാണ് ലിവിങ്സ്റ്റൺ. പാകിസ്താനെതിരായ ടി-20 പരമ്പരയിലെ മത്സരത്തിൽ 43 പന്തുകളിൽ നിന്ന് 103 റൺസടിച്ച താരം ടി-20യിൽ ഇംഗ്ലണ്ടിനായി ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡ് നേടി. പിന്നീട് ഹണ്ട്രഡിൻ്റെ പ്രഥമ എഡിഷനിൽ 9 മത്സരങ്ങൾ കളിച്ച താരം 178.46 സ്ട്രൈക്ക് റേറ്റിൽ 348 റൺസ് നേടി. ജോസ് ബട്‌ലറും ബെൻ സ്റ്റോക്സും ഐപിഎൽ ഉണ്ടാവില്ലെന്നതിനാൽ ലിവിങ്സ്റ്റണിലായിരുന്നു രാജസ്ഥാൻ്റെ പ്രതീക്ഷകൾ.
അതേസമയം, രണ്ടാം പാദ ഐപിഎൽ മത്സരങ്ങൾക്കുള്ള പകരക്കാരെയൊക്കെ രാജസ്ഥാൻ റോയൽസ് കണ്ടെത്തിയിരുന്നു. വെസ്റ്റ് ഇൻഡീസ് താരങ്ങളായ എവിൻ ലൂയിസും ഒഷേൻ തോമസുമാണ് അവസാനമായിരാജസ്ഥാനിലെത്തിയത്. ഒഷേൻ തോമസ് മുൻപ് രാജസ്ഥാൻ റോയൽസിൽ കളിച്ചിട്ടുള്ള താരമാണ്.
Read Also : എവിൻ ലൂയിസും ഒഷേൻ തോമസും രാജസ്ഥാൻ റോയൽസിൽ
മാനസികാരോഗ്യം ചൂണ്ടിക്കാട്ടി ക്രിക്കറ്റിൽ നിന്ന് അനിശ്ചിത കാല ഇടവേളയെടുത്ത ഓൾറൗണ്ടർ ബെൻ സ്റ്റോക്സിനും രണ്ടാമത്തെ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് ഐപിഎലിൽ നിന്ന് പിന്മാറിയ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോസ് ബട്‌ലറിനും പകരക്കാരായാണ് ലൂയിസും ഒഷേൻ തോമസും ടീമിലെത്തിയത്.
2019 സീസണിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി കളിച്ചിട്ടുള്ള ഒഷേൻ തോമസ് 4 മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. വെസ്റ്റ് ഇൻഡീസിനായി 20 ഏകദിനങ്ങളിലും 17 ടി-20കളിലും താരം പന്തെറിഞ്ഞിട്ടുണ്ട്. ഏകദിനങ്ങളിൽ 27 വിക്കറ്റും ടി-20 കളിൽ 19 വിക്കറ്റുമാണ് അദ്ദേഹത്തിനുള്ളത്.
മുംബൈ ഇന്ത്യസിൽ നേരത്തെ കളിച്ചിട്ടുള്ള താരമാണ് എവിൻ ലൂയിസ്. വെടിക്കെട്ട് ഓപ്പണറായ താരം സിപിഎൽ, പിഎസ്എൽ, ബിപിഎൽ ടീമുകളിലും പാഡണിഞ്ഞിട്ടുണ്ട്. ഐപിഎലിലെ 16 മത്സരങ്ങളിൽ നിന്നായി 430 റൺസാണ് ലൂയിസ് നേടിയിട്ടുള്ളത്. വെസ്റ്റ് ഇൻഡീസിനായി 57 ഏകദിനങ്ങളിലും 45 ടി-20കളിലും കളിച്ചിട്ടുള്ള താരം യഥാക്രമം 1847, 1318 റൺസാണ് നേടിയിട്ടുള്ളത്.
Story Highlight: liam livingstone injury miss ipl
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here