പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട്

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാട് സർക്കാർ. നിയമഭേദഗതി ഭരണഘടനയിലെ മതേതര മൂല്യങ്ങൾക്കെതിരാണ് എന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. പ്രമേയത്തിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി. (Tamil Nadu resolution CAA)
“ജനാധിപത്യ മൂല്യങ്ങളുള്ള ഒരു രാജ്യമെന്ന നിലയിൽ സമൂഹത്തിലെ എല്ലാ തരം ആളുകളെയും പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ, പൗരത്വ നിയമഭേദഗതി അഭയാർത്ഥികളെ പരിഗണിക്കുന്നതല്ല, മതത്തിൻ്റെ പേരിൽ അവരെ വിഘടിപ്പിക്കുന്നതാണ്. രാജ്യത്തെ ഐക്യവും വർഗയോജിപ്പും മതേതര മൂല്യങ്ങളും ഉയർത്തിപ്പിടിക്കുന്നതിനായി പൗരത്വ നിയമഭേദഗതി പിൻവലിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുകയാണ്.”- സ്റ്റാലിൻ പറഞ്ഞു.
പൗരത്വ നിയമം നടപ്പിലാക്കേണ്ട ആവശ്യകതയെ കുറിച്ച് അഭിപ്രായവുമായി കഴിഞ്ഞ മാസം കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി രംഗത്തെത്തിയിരുന്നു. അയൽരാജ്യമായ അഫ്ഗാനിലെ സിഖ്, ഹിന്ദു വിഭാഗങ്ങൾ അനുഭവിക്കുന്ന അവസ്ഥയെ ചൂണ്ടിക്കാണിച്ചാണ് മന്ത്രിയുടെ ട്വീറ്റ്. ഇതുകൊണ്ടൊക്കെയാണ് പൗരത്വ നിയമം നടപ്പിലാക്കേണ്ടത് അവശ്യകതയാകുന്നത് മന്ത്രി പറഞ്ഞു.
പൗരത്വ നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിക്കാൻ ഇനിയും സമയം ആവശ്യമാണെന്ന് കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ കോണ്ഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ ചോദ്യത്തിലാണ് ആഭ്യന്തര മന്ത്രാലയം മറുപടി നൽകിയത്. 2022 ജനുവരി 9 വരെ സമയം ആവശ്യമാണെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ലോക്‌സഭയെ അറിയിച്ചു. ഇതോടെ നിയമം പ്രാബല്യത്തിൽ വരണമെങ്കിൽ രണ്ടു വർഷമാകും.
2019 ലാണ് പാർലമെന്റിൽ പൗരത്വ നിയമം പാസാക്കിയത്. ആ വർഷം ഡിസംബർ 12ന് വിജ്ഞാപനം ഇറക്കുകയും ചെയ്തു. 2020 ജനുവരി 10 മുതൽ വിജ്ഞാപനം പ്രാബല്യത്തിലായി.
കഴിഞ്ഞ മെയ് മാസത്തിൽ മുസ്ലിം ഇതര വിഭാഗങ്ങളിലെ അഭയാർത്ഥികളിൽ നിന്ന് കേന്ദ്രസർക്കാർ പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാർസി വിഭാഗത്തിൽപ്പെട്ട അഭയാർത്ഥികൾക്ക് അപേക്ഷ നൽകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രായലം ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കി. 2014 ഡിസംബർ 31 ന് മുൻപ് ഇന്ത്യയിലെത്തിയവർക്കായിരുന്നു അപേക്ഷിക്കാൻ അവകാശം ഉണ്ടായിരുന്നത്.
ഇത് വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചു. സിപിഐഎം നീക്കത്ത് എതിർത്തപ്പോൾ മുസ്ലിം ലീഗ് അപേക്ഷക്കെതിരെ സുപ്രിംകോടതിയിൽ ഹർജി സമർപ്പിച്ചു. തുടർന്ന് അപേക്ഷ ക്ഷണിച്ചത് പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.
Story Highlight: Tamil Nadu resolution CAA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here