അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ഉപയോഗിക്കരുത് : ഗീവർഗീസ് മാർ കൂറിലോസ്

ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും കേരളത്തിൽ നടക്കുന്നതായുള്ള പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ വർഗീയ പരാമര്‍ശത്തിനെതിരെ യാക്കോബായ സഭാ നിരണം ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്.
അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്.സുവിശേഷം സ്നേഹത്തിന്റെതാണെന്നും വിദ്വേഷത്തിന്‍റേതല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
Read Also : കാവി വത്കരണം അല്ല, ഗോൾവാക്കറും സവർക്കറും എന്തെന്ന് വിദ്യാർത്ഥികൾ അറിയണം; കണ്ണൂർ സർവകലാശാല വി.സി
‘മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലവ് ജിഹാദിനൊപ്പമാണ് നർക്കോട്ടിക് ജിഹാദും കേരളത്തിലുണ്ടെന്നായിരുന്നു പാലാ ബിഷപ്പ് പറഞ്ഞത്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന അവസ്ഥയാണ്’. വലിയ വിമര്‍ശനമാണ് ബിഷിപ്പിന്‍റെ പ്രസ്താവനക്കെതിരെ ഉയര്‍ന്നു വന്നിട്ടുള്ളത്.
മുഖ്യമന്ത്രിയും ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ പാലാ ബിഷപ്പിന്‍റെ പ്രസ്താവനയെ എതിര്‍ത്തിരുന്നു. ഉന്നത സ്ഥാനത്തുള്ളവര്‍ ഇത്തരത്തിലുള്ള വിഷയങ്ങളില്‍ പ്രതികരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് ഉണ്ടാകാതിരിക്കാന്‍ നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമൂഹത്തില്‍ നല്ല സ്വാധീന ശക്തിയുള്ള ആളാണ് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടില്‍. നര്‍ക്കോട്ടിക് ജിഹാദ് എന്ന വാക്ക് ആദ്യമായാണ് കേള്‍ക്കുന്നത്. നര്‍ക്കോട്ടികിന്റെ പ്രശ്‌നം ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തെ ബാധിക്കുന്നതാണെന്ന് കരുതുന്നില്ല. സമൂഹത്തെ ആകെ ബാധിക്കുന്ന പ്രശ്‌നമാണത്. നര്‍ക്കോട്ടികിനെ തടയാന്‍ കഴിയാവുന്ന വിധത്തില്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. നിയമനടപടികള്‍ ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
നര്‍ക്കോട്ടികിന് ഏതെങ്കിലും മതത്തിന്റെ നിറം ഉണ്ടെന്ന് കാണരുത്. അതിനുള്ള നിറം സാമൂഹിക വിരുദ്ധതയുടെ നിറമാണ്. ഒരു മതവും മയക്കു മരുന്നിനെ പ്രോത്സാഹിപ്പിക്കരുത്. ആ നിലപാടാണ് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here