കണ്ണൂർ സർവകലാശാല സിലബസ് വിവാദം; ഉന്നത വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി
കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തിൽ വിശദീകരണം തേടിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. വൈസ് ചാൻസലറോടാണ് വിശദീകരണം തേടിയത്. വർഗീയത സിലബസിൻ്റെ ഭാഗമാകുന്നത് അപകടകരമാണെന്ന് ആർ ബിന്ദു പറഞ്ഞു. വിശദീകരണം ലഭിച്ച ശേഷം കൂടുതൽ പ്രതികരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, കണ്ണൂർ സർവകലാശാല പി.ജി സിലബസ് വിവാദത്തിൽ പ്രതിഷേധം ശക്തമായിരിക്കുകയാണ് സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ സിലബസ്സിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധവുമായി പ്രതിപക്ഷ യുവജന സംഘടനകൾ ഇന്നും രംഗത്തെത്തി. ആർഎസ്എസ് സൈദ്ധാന്തികരുടെ വർഗീയ പരാമർശമുള്ള പുസ്തകങ്ങൾ സിലബസിൽ ഉൾപ്പെടുത്തിയത് പിൻവലിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. കെ എസ് യു യൂത്ത് കോണ്ഗ്രസ് പ്രവർത്തകർ വിസിയെ വഴിയിൽ തടഞ്ഞു.
Read Also : പിജി സിലബസിൽ സവർക്കറുടെയും ഗോൾവാൾക്കറുടെയും പുസ്തകങ്ങൾ; പിന്തുണച്ച് കണ്ണൂർ സർവകലാശാല യൂണിയൻ
വിസിയുമായി സമരക്കാർ ചർച്ച നടത്തി. വിവാദ സിലബസ് തത്കാലത്തേക്ക് പഠിപ്പിക്കില്ലെന്നും സിലബസ് അഞ്ചാംഗ വിദഗ്ധ സംഘം പരിശോധിക്കുമെന്നും വിസി ഉറപ്പ് നൽകി. വിവാദത്തിൽ സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകുമെന്ന് സർവ്വകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ ട്വന്‍റിഫോറിനോട് പറഞ്ഞു.
Story Highlight: kannur syllabus minister sought report
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here