കെ.പി. അനിൽകുമാറിന്റെ സി.പി.ഐ.എം. പ്രവേശനം; ചർച്ച നടത്തിയത് കോഴിക്കോട് ജില്ലാ കമ്മിറ്റി

കോൺഗ്രസ് പാർട്ടി വിട്ട് സി.പി.ഐ.എമ്മിലേക്ക് ചേക്കേറിയ കെ.പി. അനിൽകുമാറിന്റെ സിപിഎം പ്രവേശനത്തിന് വഴിയൊരുക്കിയത് കോഴിക്കോട് ജില്ലാ കമ്മിറ്റി. കെ.പി. അനിൽകുമാറുമായി ചർച്ച നടത്തിയത് എളമരം കരീമും ജില്ലാ സെക്രട്ടറി പി. മോഹനനും. ഇന്നലെ കെ.പി. അനിൽകുമാർ കോടിയേരി ബാലകൃഷ്‌ണനുമായി ഫോണിൽ സംസാരിച്ചരുന്നു. സി.പി.ഐ.എം. കോഴിക്കോട് ജില്ലാ കമ്മിറ്റ വ്യാഴാഴ്ച കെ.പി. അനിൽകുമാറിന് സ്വീകരണം നൽകും.
കെ.പി. അനിൽകുമാറിന് പാർട്ടിയിൽ പ്രവർത്തിക്കാൻ കൂടുതൽ അവസരം നൽകുമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ അറിയിച്ചു. ഉപാധികളില്ലാതെയാണ് കെ.പി. അനിൽകുമാറിനെ ക്ഷണിച്ചതെന്ന് ജില്ലാ സെക്രട്ടറി വ്യക്തമാക്കി. കൂടുതൽ നേതാക്കൾ സി.പി.ഐ.എമ്മുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചതായും പി. മോഹനൻ അറിയിച്ചു.
Read Also : ‘കോൺഗ്രസിൽ സംഘപരിവാറുകാരില്ല’; കെ.പി. അനിൽകുമാറിന്റെ മറുപടി തൃപ്തികരമല്ല: വി.ഡി. സതീശൻ
മതേതര-ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന രാഷ്ട്രീയ പ്രസ്താനമെന്ന നിലയിൽ സിപിഐഎമ്മിനോട് യോജിച്ച് പ്രവർത്തിക്കാൻ അഗ്രഹിക്കുന്നുവെന്നാണ് അനിൽ കുമാർ പറഞ്ഞത്. സംശുദ്ധമായ രാഷ്ട്രീയ പ്രവർത്തനം നടത്താനാണ് ആഗ്രഹമെന്നും, അതിനുള്ള സാഹചര്യം സിപിഐഎമ്മിൽ മാത്രമാണ് ഉള്ളതെന്നുമാണ് അനിൽ കുമാർ പറഞ്ഞത്.
ഇന്ന് രാവിലെയാണ് കോൺഗ്രസിൽ നിന്ന് അനിൽ കുമാർ രാജി പ്രഖ്യാപിച്ചത്. അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു തീരുമാനം. 43 വർഷത്തെ കോൺഗ്രസ് ബന്ധം വിട്ടതായി അനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു. സോണിയ ഗാന്ധിക്കും കെ സുധാകരനും അനിൽകുമാർ രാജിക്കത്ത് നൽകി.
Read Also : അനിൽ കുമാർ സിപിഐഎമ്മിൽ
പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ലെന്നും ഇത്തവണ കൊയിലാണ്ടി സീറ്റ് നൽകാത്തത് ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നും അനിൽകുമാർ ആരോപിച്ചു. ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ചയാളാണ് താൻ. അഞ്ചുവർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായ തനിക്ക് ഒരു സ്ഥാനവും നൽകിയില്ലെന്നും കെപിസിസി നിർവാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ലെന്നും അനിൽ കുമാർ കൂട്ടിച്ചേർത്തു.
എ വി ഗോപിനാഥിനും പി എസ് പ്രശാന്തിനും ശേഷം കോൺഗ്രസ് വിടുന്ന മൂന്നാമത്തെ പ്രമുഖ നേതാവാണ് അനിൽ കുമാർ. അഞ്ച് വർഷം യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി അനിൽകുമാർ പ്രവർത്തിച്ചിട്ടുണ്ട്. 2006 ലും 2011 ലും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
Story Highlight: CPIM Kozhikode District Committee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here