ഡെന്മാർക്കിൽ ഈ വർഷവും ഡോൾഫിൻ വേട്ടക്ക് അറുതിയില്ല; 1500 ഡോൾഫിനുകളെ കൊന്നു തള്ളി

ഇക്കുറിയും ഫറോ ദ്വീപിലെ ഡോൾഫിൻ വേട്ടക്ക് അറുതിയാകില്ലെന്ന് റിപ്പോർട്ടുകൾ. ഈ വർഷം ഇതിനകം 1500 ഡോൾഫിനുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡെന്മാർക്കിലെ കടൽ മിണ്ടാപ്രാണികളുടെ ചോര കൊണ്ട് ചുവന്നു. ചത്ത ഡോൾഫിനുകളുടെ രക്തത്താൽ കടലും തീരവും രക്തക്കളമായി മാറിയത് വാരാന്ത്യത്തിൽ നടന്ന പരിപാടിയിൽ നിന്നുള്ള വിഡിയോകളിലും ചിത്രങ്ങളിലൂടെയും കാണാൻ കഴിയും.
ഡെന്മാർക്കിൽ എല്ലാവർഷവും നടത്തുന്ന ഗ്രിൻഡാഡ്രാപ് ഉൽസവത്തിന്റെ ഭാഗമായാണ് ഡോൾഫിനുകളെ കൊന്നത്. പതിനാറാം നൂറ്റാണ്ട് മുതൽ ആഘോഷിച്ച് വരുന്ന ഒരു ആചാരമാണിത്. ഈ ദാരുണ സംഭവം വർഷാ വർഷം ആഘോഷമെന്ന പേരിൽ ഇവിടെ നടത്തിപോരുന്നുണ്ട്. ഡോൾഫിനോടൊപ്പം ഇവർ തിമിംഗലങ്ങളെയും കഴുത്തറുത്ത് കൊള്ളാറുണ്ട്, അതും ആഘോഷങ്ങളുടെ ഭാഗമാണ്.
Read Also : ഭീമൻ സൗരക്കാറ്റ്; മാസങ്ങളോളം ഇന്റർനെറ്റ് തകരാറിലാകാമെന്ന് റിപ്പോർട്ട്
ഫറോസ് ചരിത്രത്തിലെ എക്കാലത്തെയും വലിയ ഡോൾഫിൻ വേട്ടയായിരുന്നു ഇത്തവണത്തേത്. ലോകവ്യാപകമായി ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും വലിയ ഒറ്റമൃഗ വേട്ടയും ഇത് തന്നെയാണെന്നാണ്, യു.കെ.യുടെ ഫോർ സീ ഷെപ്പേർഡിന്റെ അംബാസിഡർ പറയുന്നത്.
ഡാനിഷ് സർക്കാരിന്റെ അനുമതിയോടെയാണ് ആഘോഷങ്ങൾ നടക്കുന്നത്. ഡോൾഫിനുകളെ കുടുക്കിട്ട് പിടിച്ച ശേഷം അവയുടെ കഴുത്ത് മുറിച്ച് രക്തം കടലിലേക്ക് ഒഴുക്കും. ഡോൾഫിന്റെ ശരീരം ഫറോ ദ്വീപ് നിവാസികൾ ഭക്ഷിക്കും. വർഷങ്ങളായി പ്രദേശത്ത് തുടർന്നുവരുന്ന പതിവാണിത്.
ഈ വാർഷിക വേട്ട അവസാനിപ്പിക്കാൻ ബ്ലൂ പ്ലാനറ്റ് സൊസൈററ്റി ഡാനിഷ് അധികാരികളോടും യൂറോപ്യൻ യൂണിയനോടും ആവശ്യപ്പെട്ടിരുന്നു. വർഷാ വർഷമുള്ള ഈ വേട്ടയാടൽ പ്രകോപനം സൃഷ്ടിക്കുകയും മൃഗാവകാശ പ്രവർത്തകരിൽ നിന്ന് രൂക്ഷമായ പ്രതികരണങ്ങൾ നേടുകയും ചെയ്തു. ഫറോ ദ്വീപ് നിവാസികളുടെ ഈ ക്രൂരകൃത്യം അവസാനിപ്പിക്കണെമന്നാവശ്യപ്പെട്ട് സർക്കാരിന് നിരവധി പരാതികളാണ് ലഭിക്കുന്നത്.
Story Highlight: 1500 dolphins were killed in Denmark
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here