പാലാ സ്വദേശി നല്‍കിയ പരാതി; മോന്‍സണ്‍ മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി
മോന്‍സണ്‍ മാവുങ്കലിനെ മറ്റൊരു കേസിലും പ്രതി ചേര്‍ത്ത് അറസ്റ്റ് രേഖപ്പെടുത്തി. പാലാ മീനച്ചില്‍ സ്വദേശി രാജീവ് ശ്രീധരന്‍ നല്‍കിയ പരാതിയിലാണ് നടപടി. ക്രൈംബ്രാഞ്ച് സംഘം ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 1.68 കോടി രൂപ തട്ടിയെന്ന് കാണിച്ചാണ് രാജീവ് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേനയാണ് മോന്‍സണ്‍ മാവുങ്കല്‍ പലരില്‍ നിന്നായി കോടികള്‍ തട്ടിച്ചത്. 2018-2021 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ് നടത്തിയത്. മോന്‍സണിന്റെ സുഹൃത്തായിരുന്ന അനൂപ് അഹമ്മദാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് നിരവധി പേര്‍ പരാതി നല്‍കി. എന്നാല്‍ പരാതികളില്‍ അന്വേഷണം നടന്നില്ല. ഉന്നത പൊലീസ് ബന്ധം ഉപയോഗിച്ച് മോന്‍സണ്‍ അന്വേഷണം അട്ടിമറിച്ചതായാണ് ആരോപണം. രാഷ്ട്രീയക്കാരും സിനിമാ മേഖലയില്‍ ഉള്ളവരുമായും മോന്‍സണ് ഉറ്റ ബന്ധമാണുള്ളത്.
അതിനിടെ മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ നല്‍കിയ പരാതി ഒതുക്കി തീര്‍ക്കാന്‍ നടന്‍ ബാല ഇടപെട്ടു എന്നുള്ള വിവരം പുറത്തുവന്നു. മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജി നെട്ടൂര്‍ നല്‍കിയ പരാതി പിന്‍വലിപ്പിക്കാന്‍ ബാല ഇടപെട്ടെന്നായിരുന്നു വിവരം. അജിയും ബാലയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. തന്നെ ഒരു സഹോദരനായിട്ടാണ് കാണുന്നതെങ്കില്‍ മോന്‍സണിനെതിരായ പരാതി പിന്‍വലിക്കണമെന്ന് ബാല പറയുന്നുണ്ട്. അജിക്കെതിരായ കേസുകള്‍ ഒഴിവാക്കാന്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും സ്‌നേഹത്തോടെ മുന്നോട്ടു പോകണമെന്നും ബാല പറയുന്നത് കേള്‍ക്കാം. എന്നാല്‍ അയല്‍വാസി എന്ന നിലയില്‍ മാത്രമാണ് മോന്‍സണുമായി ബന്ധമെന്നായിരുന്നു ബാല പ്രതികരിച്ചത്.
Story Highlights: one more case against monson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here