യുപി സംഭവത്തെ അപലപിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍; ഭരണകൂടം ആഗ്രഹിക്കുന്നത് അക്രമമെന്ന് വിമര്‍ശനം

യുപിയില്‍ കേന്ദ്രമന്ത്രിയുടെ വാഹനമിടിച്ച നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ച സംഭവത്തെ അപലപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഭവം ഞെട്ടിക്കുന്നതാണെന്നും സംഘപരിവാറിന്റെ അക്രമികള്‍ രാജ്യത്ത് തേര്‍വാഴ്ച നടത്തുകയാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.
‘ഉത്തര്‍ പ്രദേശില്‍ കര്‍ഷക സമരത്തിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ വാഹനം ഇടിച്ചു കേറ്റിയ സംഭവം ഞെട്ടിക്കുന്നതാണ്. ഇത് ഒരു യാദൃശ്ചിക സംഭവമായി കാണാന്‍ കഴിയില്ല. നാല് കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ജനാധിപത്യ രീതിയിലുള്ള സമരത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപനം വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്ക് എല്ലാ സീമകളും ലംഘിക്കുന്ന അക്രമത്തിന് പ്രോത്സാഹനം നല്‍കുന്നതാണ്.
ഭരണകൂട ഭീകരതയ്ക്കൊപ്പം നില്‍ക്കുന്ന സംഘപരിവാറിന്റെ അക്രമികള്‍ രാജ്യത്ത് തേര്‍വാഴ്ച നടത്തുകയാണ്. കുറച്ചു ദിവസം മുന്‍പാണ് അസമില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ച മനുഷ്യന്റെ മൃതശരീരത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ ആക്രമിക്കുന്ന സംഭവമുണ്ടായത്. ചരിത്രത്തില്‍ മാത്രം വായിച്ചു കേട്ട സ്വേച്ഛാധിപത്യ പ്രവണതകള്‍ ആണ് ഇന്ന് രാജ്യത്ത് നടമാടുന്നത്.
Read Also : യുപിയില്‍ കര്‍ഷകര്‍ മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി; പ്രകോപനമുണ്ടാക്കിയത് കര്‍ഷകര്‍
കര്‍ഷകര്‍ക്കെതിരെയുണ്ടായ ഈ അക്രമത്തിന് ഉത്തരവാദികളായവരെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ട് വന്ന് സമാധാനം പുനഃസ്ഥാപിക്കണം. അക്രമം വ്യാപിക്കുന്ന നടപടികള്‍ കര്‍ഷക സംഘടനകളുടെ ഭാഗത്ത് നിന്നും ഉണ്ടാവരുത്. ഈ ഭരണകൂടം ആഗ്രഹിക്കുന്നതും അക്രമമാണ്. അത് ഈ ധര്‍മ്മയുദ്ധത്തെ പിന്നോട്ടടിക്കും’. പ്രതിപക്ഷനേതാവ് പ്രതികരിച്ചു.
Story Highlights: vd satheeshan criticise up incident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here