റാന്നി പട്ടയ പ്രശ്നം: വനം-റവന്യൂ വകുപ്പുകളുടെ യോഗം ഉടൻ ചേരും; മന്ത്രി കെ രാജൻ

റാന്നിയിലെ പട്ടയ പ്രശ്നത്തിൽ റവന്യൂ വനം വകുപ്പുകളുടെ സംയോജിത യോഗം വിളിക്കുമെന്ന് മന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു. പ്രമോദ് നാരായൺ എം എൽ എ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
വനം വകുപ്പിന്റെ രേഖകൾ പ്രകാരം പത്തനംതിട്ട ജില്ലയിൽ റാന്നി-കോന്നി വനം ഡിവിഷനിൽ 25 പട്ടികവർഗ്ഗ സങ്കേതങ്ങളാണുള്ളത്. ഇതിൽ 1977 ന് മുമ്പുള്ള വനഭൂമിയിലെ അനധികൃത കൈയ്യേറ്റം ക്രമവൽക്കരിച്ച് കേന്ദ്ര സർക്കാരിന്റെ അനുമതിയ്ക്ക് വിധേയമായി, പട്ടയം അനുവദിക്കുന്നതിനായി പരിശോധന നടത്തി നടപടികൾ തുടരുകയാണ്. സംയുക്ത സർവ്വേ പൂർത്തീകരിക്കുന്ന മുറയ്ക്ക് കേന്ദ്ര അനുമതി ലഭിക്കുന്നതനുസരിച്ച് പെരുമ്പെട്ടി-പൊന്തൻപുഴ മേഖലകളിൽ പട്ടയം നൽകുന്ന തുടർ നടപടികൾ സ്വീകരിക്കും.
കൊല്ലമുള, പരുവ, മണ്ണടി ശാല, കക്കുടുക്ക, വലിയ പതാൽ, വെച്ചൂച്ചിറ, അരയാഞ്ഞിലിമൺ, ഭാഗങ്ങളിലെ കൃഷിക്കാർക്കും, ദശാബ്ദങ്ങളായി കൈവശം വച്ചനുഭവിച്ചു വരുന്ന താമസക്കാർക്കും പട്ടയം നൽകുന്നതിനായുള്ള നടപടി സർക്കാർ തലത്തിൽ സ്വീകരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here