കർഷക പ്രക്ഷോഭം തുടരുന്ന സിംഗുവിൽ യുവാവിന്റെ മൃതദേഹം കൈപ്പത്തി വെട്ടിമാറ്റിയ നിലയിൽ

സിംഗുവിൽ യുവാവിന്റെ മൃതദേഹം കൈപ്പത്തി വെട്ടിമാറ്റിയ നിലയിൽ കണ്ടെത്തി. കർഷക പ്രക്ഷോഭ വേദിക്ക് സമീപമാണ് യുവാവിന്റെ മൃദദേഹം കണ്ടെത്തിയത്. പഞ്ചാബ് സ്വദേശിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ പൊലീസിന്റെ ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കർഷകരുടെ പ്രതിഷേധ സ്ഥലത്ത് കണ്ടെത്തിയ മൃതദേഹം പൊലീസ് സിവിൽ ആശുപത്രിയിലേക്ക് മാറ്റി.
സമരസ്ഥലത്തുള്ള നിഹാങ്കുകളാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പങ്കില്ലെന്ന് കർഷക സംഘടനകൾ വ്യക്തമാക്കി.കൊല്ലപ്പെട്ട യുവാവിന്റെ കൈ ഞരമ്പുകളും മുറിച്ച നിലയിലാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് രക്തം തളം കെട്ടി കിടപ്പുണ്ട്. ഹരിയാന പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.
നിഹാങ്കുകൾ ഈ യുവാവിനൊപ്പം നിൽക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതേസമയം കൊടും ക്രൂരതയുടെ ഉത്തരവാദിത്തം സംയുക്ത കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്തിനാണെന്ന് കുറ്റപ്പെടുത്തി ബിജെപി രംഗത്ത് വന്നു.
അതേസമയം ലഖിംപൂർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണത്തിൽ കർഷകനേതാവ് രാകേഷ് ടികായത് അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു . സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ അറസ്റ്റ് റെഡ് കാർപറ്റ് അറസ്റ്റാണെന്ന് ടികായത് ആരോപിച്ചു.
പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും ശേഷം കഴിഞ്ഞ ശനിയാഴ്ചയാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്തത്. ആശിഷ് മിശ്രയുടെ അച്ഛനായ അജയ് മിശ്ര മന്ത്രിസ്ഥാനത്ത് തുടരുമ്പോൾ അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോവില്ലെന്ന് രാകേഷ് ടികായത് പറഞ്ഞു. നിക്ഷ്പക്ഷ അന്വേഷണം ഉറപ്പാക്കാൻ അജയ് മിശ്ര രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Story Highlights : Body Of Man, Wrist Cut Off, Tied To Barricade At Farmers’ Protest Site
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here