ലഹരിപാര്‍ട്ടി കേസ്; ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ നാളെ വീണ്ടും വാദം കേള്‍ക്കും
ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല. ജാമ്യാപേക്ഷയില്‍ കോടതി നാളെ വീണ്ടും വാദം കേള്‍ക്കും. ബോംബെ ഹൈക്കോടതിയാണ് നാളെ ഉച്ചയ്ക്ക് 2.30ന് വീണ്ടും വാദം കേള്‍ക്കുക. മുന്‍ അറ്റോര്‍ണി ജനറലായിരുന്ന മുകുള്‍ റോത്തകിയാണ് ആര്യന്‍ ഖാന് വേണ്ടി ഹാജരായത്.
വാട്‌സാപ് ചാറ്റുകളുടെ അടിസ്ഥാനത്തില്‍ ആര്യനില്‍ ഗൂഡാലോചനാ കുറ്റം ചുമത്താനാകില്ലെന്ന് മുകുള്‍ റോത്തകി കോടതിയില്‍ വാദിച്ചു. ആര്യനില്‍ നിന്ന് മയക്കുമരുന്ന് പിടിച്ചെടുക്കുകയോ ആര്യന്‍ പിടിയിലായ സമയത്ത് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നുകണ്ടെത്താന്‍ മെഡിക്കല്‍ പരിശോധന നടത്തുകയോ ചെയ്തിട്ടില്ല. മയക്കുമരുന്ന് ഉപയോഗിച്ചതായും തെളിവില്ല. ഒരു അതിഥി എന്ന നിലയിലാണ് അദ്ദേഹം പാര്‍ട്ടിയിലെത്തിയത്. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ആര്യനെതിരെ കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് മുകുള്‍ റോത്തകി വാദിച്ചു.
അതേസമയം വാട്‌സ്ആപ് ചാറ്റുകളുടെ പരിശോധനയില്‍ ആര്യന് ലഹരി കടത്തുകാരുമായി ബന്ധമുണ്ടെന്ന് എന്‍സിബി കോടതിയില്‍ വാദിച്ചു. ആര്യന്‍ ഖാന്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയാണെന്നും ഷാരൂഖ് ഖാന്റെ മാനേജര്‍ സാക്ഷികളുമായി ബന്ധപ്പെട്ടിരുന്നതുള്‍പ്പെടെ എന്‍സിബി കോടതിയില്‍ വ്യക്തമാക്കി.
Read Also :മുംബൈ ലഹരിപാര്‍ട്ടി കേസ്; സമീര്‍ വാങ്കഡെയ്‌ക്കെതിരെ എന്‍സിബി വിജിലന്‍സ് അന്വേഷണം
എന്നാല്‍ അന്വേഷണത്തില്‍ കണ്ടെത്തിയ വാട്‌സ്ആപ് ചാറ്റുകളും ആഡംബര കപ്പലിലെ റെയ്ഡും തമ്മില്‍ ബന്ധമില്ലെന്ന് മുകള്‍ റോത്തകി വാദിച്ചു. ആര്യന്റെ സാമ്പത്തിക ഇടപാടുകള്‍ ഓണ്‍ലൈന്‍ ഗെയിമിന് വേണ്ടിയാണ് ഉപയോഗിച്ചതെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.
Story Highlights : aryan khan case, mumbai drugs case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here