ഒബേദ് മക്കോയ്ക്ക് പരുക്ക്; ജേസൻ ഹോൾഡർ വിൻഡീസ് ടീമിൽ

മുൻ ക്യാപ്റ്റൻ ജേസൻ ഹോൾഡർ ടി-20 ലോകകപ്പിനുള്ള വെസ്റ്റ് ഇൻഡീസ് ടീമിൽ ഇടം നേടി. പരുക്കേറ്റ് പുറത്തായ പേസർ ഒബേദ് മക്കോയ്ക്ക് പകരമാണ് റിസർവ് നിരയിലുണ്ടായിരുന്ന ജേസൻ ഹോൾഡറെ വെസ്റ്റ് ഇൻഡീസ് ടീമിൽ ഉൾപ്പെടുത്തിയത്. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ മക്കോയ് കളിച്ചിരുന്നു. ഒക്ടോബർ 29ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന മത്സരത്തിൽ ഹോൾഡർ 11 അംഗ ടീമിൽ ഉൾപ്പെട്ടേക്കുമെന്നാണ് സൂചന. (Jason Holder injured McCoy)
സൂപ്പർ 12ൽ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട വിൻഡീസ് പരുങ്ങലിലാണ്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ആറ് വിക്കറ്റിന് പരാജയപ്പെട്ട വിൻഡീസ് രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ 8 വിക്കറ്റിനും പരാജയപ്പെട്ടു.
വെസ്റ്റ് ഇൻഡീസ് മുന്നോട്ടുവച്ച 144 റൺസ് വിജയലക്ഷ്യം 18.2 ഓവറിൽ വിക്കറ്റ് 2 നഷ്ടപ്പെടുത്തി ദക്ഷിണാഫ്രിക്ക മറികടന്നു. 51 റൺസെടുത്ത എയ്ഡൻ മാർക്രം പ്രോട്ടീസിൻ്റെ ടോപ്പ് സ്കോററായി.
Read Also : അനായാസം ദക്ഷിണാഫ്രിക്ക; ടി-20 ലോകകപ്പിൽ ആദ്യ ജയം
ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റൻ ടെംബ ബാവുമ (2) റണ്ണൗട്ടായെങ്കിലും പിന്നീട് കളി ദക്ഷിണാഫ്രിക്കയുടെ നിയന്ത്രണത്തിലായിരുന്നു. ഡികോക്കിനു പകരം ഓപ്പൺ ചെയ്ത റീസ ഹെൻറിക്ക്സ് തകർപ്പൻ പ്രകടനം കാഴ്ചവച്ചു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ റസ്സി വാൻഡർ ഡസ്സൻ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും അത്ര ഉയർന്ന സ്കോർ അല്ലാത്തതിനാൽ വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചില്ല. 39 റൺസെടുത്ത ഹെൻറിക്കസിനെ അകീൽ ഹുസൈൻ്റെ പന്തിൽ ഷിംറോൺ ഹെട്മെയർ ഉജ്ജ്വലമായി പിടികൂടി. വാൻഡർ ഡസ്സനുമായി 57 റൺസിൻ്റെ കൂട്ടുകെട്ട് ഉയർത്തിയതിനു ശേഷമാണ് താരം മടങ്ങിയത്.
നാലാം നമ്പറിലെത്തിയ എയ്ഡൻ മാർക്രം ഗംഭീര ബാറ്റിംഗ് കാഴ്ചവച്ചു. വാൻഡർ ഡസ്സൻ്റെ മെല്ലെപ്പോക്കിനെ മറച്ച് അനായാസം ബൗണ്ടറികൾ കണ്ടെത്തിയ മാർക്രം ദക്ഷിണാഫ്രിക്കൻ ചേസ് വളരെ എളുപ്പമാക്കി. 25 പന്തുകളിൽ താരം ഫിഫ്റ്റി തികച്ചു. അപരാജിതമായ 83 റൺസാണ് മൂന്നാം വിക്കറ്റിൽ വാൻഡർ ഡസ്സൻ-മാർക്രം സഖ്യം കൂട്ടിച്ചേർത്തത്.
ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ട ദക്ഷിണാഫ്രിക്കയ്ക്ക് ഈ ജയം ഏറെ ആത്മവിശ്വാസം നൽകും. അതേസമയം, കഴിഞ്ഞ കളി ഇംഗ്ലണ്ടിനോടും ഈ കളി ദക്ഷിണാഫ്രിക്കയോടും പരാജയപ്പെട്ട വെസ്റ്റ് ഇൻഡീസിന് മുന്നോട്ടുള്ള യാത്ര ഏറെക്കുറെ അസാധ്യമാണ്.
ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 143 റൺസ് നേടി. 56 റൺസ് നേടിയ എവിൻ ലൂയിസാണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. ബാറ്റർമാർക്കെല്ലാം തുടക്കം ലഭിച്ചെങ്കിലും അത് മുതലെടുക്കാനായില്ല. 35 പന്തുകൾ നേരിട്ട് 16 റൺസെടുത്ത ലെൻഡൽ സിമ്മൻസിൻ്റെ മെല്ലെപ്പോക്ക് വിൻഡീസിനു കനത്ത തിരിച്ചടിയായി.
Story Highlights : Jason Holder West Indies injured McCoy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here