ഒത്തുതീര്‍പ്പ് ചര്‍ച്ച തുടരുന്നു; കോണ്‍ഗ്രസ് നേതാക്കളുടെ മോശം പ്രസ്താവനകള്‍ പിന്‍വലിക്കണമെന്ന് ജോജുവിന്റെ അഭിഭാഷകന്‍

കോണ്‍ഗ്രസ് സമരത്തിനിടെ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ ഒത്തുതീര്‍പ്പ് സാധ്യത തള്ളിക്കളയാനാകില്ലെന്ന് ജോജുവിന്റെ അഭിഭാഷകന്‍. ‘ജോജുവിനെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ മോശം പ്രസ്താവനകള്‍ പിന്‍വലിക്കണം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ എന്നിവരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ച നടന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ജോജുവിന് വിരോധമില്ലെന്നും ജോജുവിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
കേസില്‍ കക്ഷി ചേരുന്നതിനായി ജോജു ജോര്‍ജ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. വ്യക്തി അധിക്ഷേപം തുടരുന്നത് കോടതി ഇടപെട്ട് തടയണമെന്ന് ജോജുവിന്റെ അപേക്ഷയില്‍ പറയുന്നു. മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Read Also: കോൺഗ്രസ് സമരത്തിനിടെ കാർ തകർത്ത കേസ്; ജോജു ജോർജ് നിയമനടപടികളുമായി മുന്നോട്ട്
ജോജു ജോര്‍ജും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പിലേക്കെന്ന് ഇന്നലെ വാര്‍ത്ത വന്നിരുന്നു. പ്രശ്നം പരിഹരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തിയെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. പ്രശ്‌നം രമ്യമായി തീരുമെന്നാണ് പ്രതീക്ഷയെന്നും പെട്ടെന്നുള്ള പ്രകോപനത്തിന്റെ പേരിലുണ്ടായ തര്‍ക്കത്തിലെ കേസ് തുടരാന്‍ ജോജുവും താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും ഷിയാസ് വ്യക്തമാക്കി. ജോജുവിന്റെ സുഹൃത്തുക്കളും കോണ്‍ഗ്രസ് നേതാക്കളും പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്തിയെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
Story Highlights : joju george issue with congress
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here