Advertisement

വാർണറിനും മാർഷിനും ഫിഫ്റ്റി; അനായാസം ഓസ്ട്രേലിയ

November 6, 2021
2 minutes Read
australia won west indies

ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഓസ്ട്രേലിയക്ക് അനായാസ ജയം. വിൻഡീസ് മുന്നോട്ടുവച്ച 158 റൺസ് വിജയലക്ഷ്യം 16.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് മറികടന്നു. ഓസ്ട്രേലിയക്കായി ഡേവിഡ് വാർണറും മിച്ചൽ മാർഷും ഫിഫ്റ്റി നേടി. 56 പന്തുകളിൽ 89 റൺസെടുത്ത് പുറത്താവാതെ നിന്ന ഡേവിഡ് വാർണറാണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. അകീൽ ഹുസൈനാണ് ഓസ്ട്രേലിയയുടെ ഒരു വിക്കറ്റ് വീഴ്ത്തിയത്. (australia won west indies)

ആരോൺ ഫിഞ്ചിനെ (9) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും ആയാസരഹിതമായി ബൗണ്ടറികൾ കണ്ടെത്തിയ ഡേവിഡ് വാർണർ തകർപ്പൻ തുടക്കമാണ് ഓസീസിനു നൽകിയത്. മൂന്നാം നമ്പറിലെത്തിയ മിച്ചൽ മാർഷും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു. 28 പന്തുകളിലാണ് ഇരുവരും ഫിഫ്റ്റി തികച്ചത്. പൊള്ളാർഡ് ബൗളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഈ കൂട്ടുകെട്ട് തകർക്കാനായില്ല.

രണ്ടാം വിക്കറ്റിൽ 124 റൺസിൻ്റെ കൂട്ടുകെട്ടാണ് മാർഷ്-വാർണർ സഖ്യം പടുത്തുയർത്തിയത്. ജയത്തിലേക്ക് വെറും ഒരു റൺ ശേഷിക്കെ മാർഷിനെ ഗെയിൽ പുറത്താക്കുകയായിരുന്നു. 32 പന്തുകളിൽ 53 റൺസ് നേടിയാണ് താരം മടങ്ങിയത്. ജയത്തോടെ ഓസ്ട്രേലിയ സെമി സാധ്യത സജീവമാക്കി.

Read Also : തുടക്കവും ഒടുക്കവും കലക്കി വിൻഡീസ്; ഓസ്ട്രേലിയക്ക് 158 റൺസ് വിജയലക്ഷ്യം

ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് 157 റൺസെടുത്തത്. 44 റൺസെടുത്ത ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് ആണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. ഓസ്ട്രേലിയക്കായി ജോഷ് ഹേസൽവുഡ് 4 വിക്കറ്റ് വീഴ്ത്തി.

ഗംഭീര തുടക്കമാണ് ക്രിസ് ഗെയിലും എവിൻ ലൂയിസും ചേർന്ന് വിൻഡീസിനു നൽകിയത്. ആദ്യ ഓവറുകളിൽ തുടരെ ബൗണ്ടറിയടിച്ച സഖ്യം ആദ്യ രണ്ട് ഓവറുകളിൽ 24 റൺസ് അടിച്ചുകൂട്ടി. എന്നാൽ, മൂന്നാം ഓവറിൽ ഗെയിൽ മടങ്ങി. 9 പന്തുകളിൽ 15 റൺസെടുത്ത ഗെയിൽ പാറ്റ് കമ്മിൻസിൻ്റെ പന്തിൽ പ്ലെയ്ഡ് ഓൺ ആവുകയായിരുന്നു. മടങ്ങുമ്പോൾ ബാറ്റുയർത്തി ഗ്യാലറിയെ അഭിവാദ്യം ചെയ്ത താരം രാജ്യാന്തര മത്സരങ്ങളിൽ നിന്നെങ്കിലും പാഡഴിച്ചേക്കുമെന്ന സൂചനയും നൽകി.

സഹതാരങ്ങളൊക്കെ വേഗം മടങ്ങിയപ്പോഴും ഒരു ക്യാപ്റ്റൻ്റെ ഇന്നിംഗ്സ് കാഴ്ചവച്ച കീറോൺ പൊള്ളാർഡ് ആണ് നിലവിലെ ചാമ്പ്യന്മാരെ മാന്യമായ സ്കോറിലെത്തിച്ചത്. 31 പന്തുകളിൽ 44 റൺസെടുത്ത പൊള്ളാർഡിനെ അവസാന ഓവറിൽ മിച്ചൽ സ്റ്റാർക്ക് മടക്കി. അവസാന രണ്ട് പന്തുകളിൽ തുടരെ സിക്സറുകടിച്ച ആന്ദ്രേ റസൽ വിൻഡീസിനെ 157ലെത്തിക്കുകയായിരുന്നു. 7 പന്തുകളിൽ 18 റൺസെടുത്ത റസൽ പുറത്താവാതെ നിന്നു. എവിൻ ലൂയിസ് (29), ഷിംറോൺ ഹെട്മെയർ (27) എന്നിവരും വിൻഡീസ് ഇന്നിംഗ്സിനായി ഭേദപ്പെട്ട സംഭാവനകൾ നൽകി.

Story Highlights : australia won west indies t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top