മുല്ലപ്പെരിയാർ മരംമുറി; എല്ലാം സർക്കാർ അറിവോടെ; സംയുക്ത യോഗത്തിന്റെ മിനുട്‌സ് പുറത്ത്
ബേബി ഡാം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മരം മുറിക്കാൻ അനുമതി നൽകിയ സംഭവം സർക്കാർ അറിവോടെയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. ഉത്തരവിറങ്ങിയത് കേരളവും തമിഴ്നാടും ചേര്‍ന്ന് നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണെന്ന് തെളിയിക്കുന്ന മിനുട്‌സ് ആണ് ഇപ്പോൾ പുറത്ത് വന്നത്. വനം പ്രിൻസിപ്പൽ സെക്രട്ടറി ജലവിഭവ സെക്രട്ടറി എന്നിവർ പങ്കെടുത്ത യോഗത്തിലാണ് മരംമുറി സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഉത്തരവിറക്കിയ ബെന്നിച്ചൻ തോമസും പങ്കെടുത്ത യോഗത്തിന്റെ മിനുട്‌സ് ട്വന്റിഫോറിന് ലഭിച്ചു.
രേഖകൾ പ്രകാരം കേരള തമിഴ്നാട് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേർന്നത് സെപ്തംബർ 17നാണ്. 25 ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. അഡീ.ചീഫ് സെക്രട്ടറിയും വനം സെക്രട്ടറിയും മരംമുറി ഉത്തരവ് സംബന്ധിച്ച് എല്ലാം അറിഞ്ഞിരുന്നുവെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. ടി.കെ.ജോസ് തമിഴ്‌നാടിന്റെ അംഗീകാരത്തിന് അയച്ച മിനുട്‌സില്‍ മരംമുറിക്ക് അനുമതി നല്‍കുന്നത് പരിഗണനയിലെന്ന് വ്യക്തമാക്കുന്നു.
വനം സെക്രട്ടറി തമിഴ്‌നാടുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ഉറപ്പ് നല്‍കിയിട്ടുമുണ്ട്. മുല്ലപ്പെരിയാറിലേക്കുള്ള റോഡിന് അനുമതി നല്‍കുന്നതും പരിഗണനയിലെന്ന് അറിയിച്ചിട്ടുണ്ട്. നവംബര്‍ 2ന് ടി.കെ.ജോസ് മിനിട്‌സ് തമിഴ്‌നാടിന്റെ അംഗീകാരത്തിനായി അയച്ചു. ഇതിന് പിന്നാലെയാണ് മരം മുറിക്ക് അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം മരംമുറി സംബന്ധിച്ച് ഏകപക്ഷീയമായ തീരുമാനം എടുത്തുവെന്ന് ആരോപിച്ചാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്റ് ചെയ്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here