കസ്റ്റഡിയിൽ 22കാരൻ മരിച്ച സംഭവം; ‘അജ്ഞാതർക്കെതിരെ’ കേസെടുത്ത് യുപി പൊലീസ്
പൊലീസ് കസ്റ്റഡിയിൽ വച്ച് 22കാരൻ മരിച്ച സംഭവത്തിൽ കേസെടുത്ത് യുപി പൊലീസ്. അജ്ഞാതർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഉത്തർപ്രദേശിലെ കസ്ഗഞ്ജ് ജില്ലയിലുള്ള ഒരു പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെയാണ് 22കാരനായ അൽതാഫ് മരണപ്പെട്ടത്. അൽതാഫ് ആത്മഹത്യ ചെയ്തു എന്നായിരുന്നു ആദ്യം പൊലീസിൻ്റെ വാദം.
അൽതാഫ് മരിച്ച സംഭവത്തിൽ പിതാവ് ചാന്ദ് മിയാൻ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് യുപി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ എഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അഞ്ച് പൊലീസുകാരെ സസ്പൻഡ് ചെയ്തു. എന്നും പൊലീസ് അറിയിച്ചു. അൽതാഫിനെ പൊലീസ് കൊന്നുകളഞ്ഞതാണെന്നാണ് കുടുംബം ആരോപിക്കുന്നത്. എന്നാൽ, യുവാവ് ആത്മഹത്യ ചെയ്തതാണെന്ന വാദത്തിൽ പൊലീസ് ഉറച്ചുനിൽക്കുന്നു. ജാക്കറ്റിൻ്റെ വള്ളി കൊണ്ട് കുരുക്കിട്ട് ആത്മഹത്യ ചെയ്തെന്നാണ് പൊലീസ് പറയുന്നത്.
യുവതിയെ തട്ടിക്കൊണ്ടുപോയി വിവാഹത്തിനു നിർബന്ധിച്ചെന്ന കേസിലാണ് അൽതാഫിനെ സ്റ്റേഷനിലെത്തിച്ചത്. ചോദ്യം ചെയ്യാനായി എത്തിച്ച അൽതാഫിനെ പിന്നീട് മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. ശുചിമുറിയിലേക്ക് പോയ അൽതാഫ് പിന്നീട് തിരികെവന്നില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. ശുചിമുറിയിലെ ടാപ്പിൽ ജാക്കറ്റിൻ്റെ വള്ളി കൊണ്ട് കുരുക്കിട്ട് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് അറിയിച്ചത്. അൽതാഫിനെ അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. 10 മിനിട്ടുകൾക്കുള്ളിൽ അൽതാഫ് മരണപ്പെട്ടു. തറനിരപ്പിൽ നിന്ന് 2 അടി മാത്രം ഉയരത്തിലുള്ള ടാപ്പിൽ അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള അൽതാഫ് എങ്ങനെ തൂങ്ങിമരിച്ചു എന്നതിന് വ്യക്തമായ വിശദീകരണം നൽകാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.
Stroy Highlights: UP Police Case Unknown People Man Died Custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here