ഡിജിപിയുടെ സേവന കാലാവധി നീട്ടി; മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ സേവന കാലാവധി രണ്ട് വര്‍ഷത്തേക്കുകൂടി നീട്ടി. 2023 ജൂണ്‍ വരെയാണ് കാലാവധി നീട്ടിയത്. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 2022 ജനുവരി 5 വരെയായിരുന്നു കാലാവധി യുപിഎസ്‌സി ചട്ടപ്രകാരമാണ് നടപടി.
സഹകരണ ബാങ്കുകള്‍ക്കുള്ള ആര്‍ബിഐ നിയന്ത്രണത്തിനെതിരെ കേരളം സുപ്രിംകോടതിയെ സമീപിക്കാനും തീരുമാനിച്ചു. വിഷയം മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു. അഡ്വക്കറ്റ് ജനലറിന്റെ നിയമോപദേശം തേടിയ ശേഷം ധനസഹകരണ വകുപ്പുകള്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. കേന്ദ്രസര്‍ക്കാരിനെ ഇതുസംബന്ധിച്ച് ആശങ്ക അറിയിക്കുന്നതിനായി പ്രതിനിധി സംഘത്തെ അയക്കുന്ന കാര്യവും ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
റിസര്‍വ് ബാങ്ക് പുറപ്പെടുവിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ക്ക് ബാങ്ക് എന്ന പേര് ഉപയോഗിക്കാന്‍ കഴിയില്ല. സഹകരണ സംഘങ്ങളിലെ ഷെയര്‍ ഹോള്‍ഡറില്‍ നിന്ന് മാത്രമേ നിക്ഷേപം സ്വീകരിക്കാവൂ എന്നും ആര്‍ബിഐ നിര്‍ദേശത്തില്‍ പറയുന്നു. ഇതിനെതിരെയാണ് കേരളം സുപ്രിംകോടതിയെ സമീപിക്കുന്നത്.
അതേസമയം പ്രകൃതി ക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സഹായം പ്രഖ്യാപിച്ച സര്‍ക്കാര്‍, ഒരു കുടുംബത്തിന് 3000 രൂപ വീതം ധനസഹായം നല്‍കാനും മന്ത്രി സഭാ യോഗം തീരുമാനിച്ചു.
Read Also : മെഡിസെപ്പ് പദ്ധതി; എയ്ഡഡ് സ്ഥാപനങ്ങളില്‍ നിയമന അംഗീകാരം ലഭിക്കാത്തവരെ പുറത്താക്കി
1,59,481 കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുക.’2021 ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ധനസഹായം നല്‍കുന്നത്. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 47.84 കോടി രൂപ അനുവദിക്കും’. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
Story Highlights : Cabinet Meeting Decisions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here