പെരിയ ഇരട്ടക്കൊലക്കേസില്‍ അഞ്ച് പ്രതികളെ റിമാന്‍ഡ് ചെയ്തു; അന്വേഷണം ശരിയായ ദിശയിലെന്ന് കൃപേഷിന്റെ അച്ഛന്‍

പെരിയ ഇരട്ടക്കൊലക്കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കൊല്ലപ്പെട്ട കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍. ‘പലതവണ അട്ടിമറിക്കാനുള്ള ശ്രമങ്ങളെല്ലാം നടന്നതാണ്. നീതി കിട്ടുമെന്ന് കരുതി തന്നെയാണ് ഇത്രയും കാലം മുന്നോട്ട് പോയത്. ഇപ്പോള്‍ നീതി കിട്ടിക്കൊണ്ടിരിക്കുകയാണ്. കൊലപാതകത്തിന് പാര്‍ട്ടി കൂട്ടുനിന്നെന്ന് തെളിഞ്ഞു. ഇനി സിപിഐഎമ്മിന് എന്താണ് പറയാനുള്ളത്? നല്ല രീതിയില്‍ അന്വേഷണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃപേഷിന്റെ അച്ഛന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.
പെരിയ കേസില്‍ ഉദുമ മുന്‍ എംഎല്‍എയും കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാ കെ വി കുഞ്ഞിരാമനെയും സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്തു. കേസില്‍ ഇരുപതാം പ്രതിയാണ് കെ വി കുഞ്ഞിരാമന്‍. കഴിഞ്ഞ ദിവസം കേസില്‍ സിബിഐ അഞ്ചുപേരെ അറസ്റ്റുചെയ്തിരുന്നു. ഈ അഞ്ചുപ്രതികളും കൊലപാതക കേസില്‍ ഗൂഡാലോചനയില്‍ നേരിട്ട് പങ്കെടുത്തെന്ന് സിബിഐ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യം നടത്തിയവര്‍ക്ക് ആയുധം എത്തിച്ചുനല്‍കി. ബ്രാഞ്ച് സെക്രട്ടറി രാജേഷ് അടക്കമുള്ളവരുടെ ഫോണ്‍ രേഖകള്‍ ഇതിന് തെളിവാണെന്നാണ് സിബിഐ കണ്ടെത്തല്‍. കെ വി കുഞ്ഞിരാമന്‍ കൃത്യം നടത്തിയവര്‍ക്ക് ഒളിവില്‍ പോകാന്‍ സൗകര്യമൊരുക്കി.
ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് 14 പേര്‍ക്കുപുറമേ 10 പേരെ കൂടി കേസില്‍ പ്രതി ചേര്‍ത്തെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും മറ്റുള്ളവരുടെ അറസ്റ്റ് ആവശ്യമില്ലെന്നും സിബിഐ അറിയിച്ചു. ഇന്നലെ സിബിഐ അറസ്റ്റുചെയ്ത പ്രതികളെ എറണാകുളം സിജെഎം കോടതി റിമാന്‍ഡ് ചെയ്തു.
Read Also : പെരിയ ഇരട്ടക്കൊല; മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനെയും പ്രതിചേര്‍ത്തു
നിലവില്‍ പ്രതികള്‍ക്കെതിരെ ലഘുവായ കുറ്റങ്ങള്‍ മാത്രമാണുള്ളതെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. സിപിഐഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജേഷ്, ഏച്ചിലടക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്ത മധു, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇവര്‍ക്ക് കൊലപാതകത്തിലെ ഗൂഡാലോചയില്‍ പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തല്‍. കൃപേഷിന്റെയും ശരത് ലാലിന്റെയും യാത്രാവിവരങ്ങള്‍ പ്രതികള്‍ക്ക് കൈമാറുക, ആയുധങ്ങള്‍ സമാഹരിച്ചു നല്‍കുക, വാഹന സൗകര്യം ഏര്‍പ്പെടുത്തി നല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
2019 ഫെബ്രുവരി 17നാണ് കാസര്‍കോട് പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. കേസില്‍ സിപിഐഎം ഏരിയ സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും ഉള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയാണ് കേസ് സിബിഐക്ക് വിട്ടത്.
Story Highlights : periya case, kripesh, sharath Lal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here