ട്വന്റി ഫോർ വാർത്തയ്ക്ക് പിന്നാലെ നടപടി; നായരമ്പലത്തെ വൃദ്ധ ദമ്പതികൾക്ക് വീടൊരുങ്ങി

വാർത്ത ജീവിതം തുറന്ന, വഴികാട്ടിയായ നിരവധി അവസരങ്ങൾ ട്വന്റിഫോറിന്റെ മൂന്ന് വർഷത്തെ യാത്രയിൽ നാം കണ്ടിട്ടുണ്ട്. ഉറപ്പുകൾക്ക് അപ്പുറത്തേക്കുള്ള അധികൃതരുടെ സജീവ ഇടപെടൽ പലയിടത്തുമുണ്ടായി. ചിലപ്പോഴൊക്കെ വാക്കുകളിൽ ഒതുങ്ങുകയും ചെയ്തു. ഈ അവസരത്തിൽ വാർത്തയ്ക്ക് ശേഷം എന്ത് സംഭവിച്ചുവെന്ന് പരിശോധിക്കുകയാണ് ട്വന്റി ഫോർ.
ലൈഫ് മിഷനിൽ വീട് നൽകാമെന്ന് ഉറപ്പുനൽകി പഞ്ചായത്ത് വഴിയാധാരമാക്കിയ നായരമ്പലത്തെ വയോധികരായ ഗോപിയുടെയും ഭാര്യയുടെയും ദുരിതക്കാഴ്ചകൾ ഇക്കഴിഞ്ഞ ഓഗസ്റ്റിൽ ട്വന്റിഫോർ പുറത്തുകൊണ്ടുവന്നിരുന്നു. വാർത്ത പുറത്തുവന്ന് നാല് മാസം പിന്നിടുമ്പോൾ കഥയാകെ മാറിയിരിക്കുന്നു.അന്ന് കണ്ട ചോർന്നൊലിക്കുന്ന കൂരയ്ക്ക് സമീപം അടച്ചുറപ്പുള്ള ഒരു ഭവനം ഉയർന്നിരിക്കുന്നു. ഒപ്പം കണ്ണീർ ചാലുകൾ ഒഴുകിയ മുഖങ്ങളിൽ നിറചിരിയും.
ഫാ. വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റ് എന്ന സന്നദ്ധ സംഘടനയാണ് വീടൊരുക്കിയത്. ദുരിതമനുഭവിക്കുന്ന വൃദ്ധദമ്പതികളുടെ ദുരിതക്കാഴ്ച ട്വന്റിഫോർ റിപ്പോർട്ട് ചെയ്ത് ഉടൻ തന്നെയാണ് സഹായഹസ്തവുമായി ഫാ. വർഗീസ് താണിയത്ത് ചാരിറ്റബിൾ ട്രസ്റ്റ് എത്തിയത്. പൂർത്തിയായി കൊണ്ടിരിക്കുന്ന വീടിന്റെ പാലുകാച്ചൽ ചടങ്ങ് ക്രിസ്മസിന് മുന്നോടിയായി നടത്താനാണ് ശ്രമം. നരഗ ജീവിതം അവസാനിക്കുന്നതിന്റെ തിളക്കം ആ വൃദ്ധ ദമ്പതികളുടെ കണ്ണുകളിൽ കാണാൻ ട്വന്റി ഫോർ സംഘത്തിന് കഴിഞ്ഞു. കണ്ണീർ ചാലുകൾ ഒഴിഞ്ഞ മിഴികളിൽ നിറചിരി കാണാനും അതിന്റെ ഭാഗമാകാനും കഴിഞ്ഞതിൽ ട്വന്റി ഫോർ അഭിമാനിക്കുന്നു. സമൂഹത്തിന്റെ വേദന കണ്ടറിഞ്ഞ് കൈപിടിക്കുന്നതിന്റെ ചുമതല ഇനിയും തുടരും …

Story Highlights : house ready for the elderly couple -24 revisit
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here