അനില്‍ ദേശ്മുഖിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; മുന്‍ പൊലീസ് കമ്മിഷണറെ ഇഡി ചോദ്യം ചെയ്തു
മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുംബൈ മുന്‍ പൊലീസ് കമ്മിഷണര്‍ പരം ബീര്‍ സിങ്ങിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രേഖപ്പെടുത്തി . മൊഴി രേഖപ്പെടുത്താന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഈ മാസം 3ന് ഇഡി പരംബീര്‍ സിങ്ങിന് നോട്ടിസ് അയച്ചിരുന്നു. നിലവില്‍ കേസുമായി ബന്ധപ്പെട്ട് അനില്‍ ദേശ്മുഖ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
നവംബര്‍ മൂന്നിനാണ് അനില്‍ ദേശ്മുഖിനെ ഇഡി ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്. അഞ്ച് മണിക്കൂറോളം പരംബീര്‍ സിങ്ങിനെ ഇഡി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. അനില്‍ ദേശ്മുഖിനെതിരെ പരംബീര്‍ ഉന്നയിച്ച കള്ളപ്പണ ആരോപണം സംബന്ധിച്ചായിരുന്നു ചോദ്യം ചെയ്യല്‍.
Read Also : മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് രാജിവച്ചു
മുംബൈയിലെ ബാറുകളില്‍ നിന്നും റെസ്‌റ്റോറന്റുകളില്‍ നിന്നും എല്ലാമാസവും 100 കോടിയോളം രൂപ പിടിച്ചെടുക്കാന്‍ മഹാരാഷ്ട്രാ പൊലീസിന് ദേശ്മുഖ് നിര്‍ദേശിച്ചതായാണ് പരംബീര്‍ സിങ്ങ് ഉന്നയിച്ച ആരോപണം. കള്ളപ്പണ നിരോധന നിയമപ്രകാരം ദേശ്മുഖിന്റെ പി.എ. കുന്ദന്‍ ഷിന്‍ഡേയെയും പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് പാലന്ദേയെയും ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ദേശ്മുഖിന്റെ നാഗ്പൂരില്‍ വസതിയിലും മുംബൈയിലെ മറ്റ് രണ്ടു വസതികളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. മുംബൈയിലെ 10 ബാറുടമകള്‍ ദേശ്മുഖിന് നാല് കോടി രൂപ നല്‍കിയതിന്റെ രേഖകളും ഇഡി കണ്ടെടുത്തിരുന്നു.
Story Highlights : anil deshmukh, money laundering case, ED
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here