ജമ്മു കശ്മീരിൽ പുതിയ പാർട്ടി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ല; ഗുലാം നബി ആസാദ്

ജമ്മു കശ്മീരിൽ പുതിയ പാർട്ടി രൂപീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. എന്നാൽ രാഷ്ട്രീയത്തിൽ ഇനി എന്തു സംഭവിക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മുകശ്മീരിൽ ഗുലാം നബി ആസാദ് അടുത്തിടെ നടത്തിയ നിരവധി യോഗങ്ങൾ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾക്ക് വഴി ഒരുക്കിയിരുന്നു.ഗുലാം നബി ആസാദിന്റെ വിശ്വസ്തരായ 20 പേർ കോൺഗ്രസ് സ്ഥാനങ്ങളിൽ നിന്ന് രാജിവെച്ചതും ചർച്ചകൾക്ക് ആക്കം കൂട്ടിയിരുന്നു.
ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും പ്രത്യേക പദവിയും എടുത്തുമാറ്റിയതിന് ശേഷം നിലച്ച രാഷ്ട്രീയ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാനാണ് റാലികൾകൊണ്ട് ഉദ്ദേശിച്ചതെന്നു ആസാദ് വ്യക്തമാക്കി. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്തെപ്പോലെ ഇന്ന് വിമർശനത്തിന് സ്ഥാനമില്ലെന്ന് കഴിഞ്ഞ നാല് പതിറ്റാണ്ടായി കോൺഗ്രസിന്റെ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ആസാദ് പറഞ്ഞു.
കഴിഞ്ഞ രണ്ടുവർഷമായി ജനങ്ങളും പാർട്ടി നേതൃത്വവും തമ്മിലൊരു അകലമുണ്ട്. 2019 ആഗസ്റ്റ് അഞ്ചുമുതൽ സംസ്ഥാനത്തെ തരംതാഴ്ത്തുകയും ആർട്ടികൾ 370 റദ്ദാക്കി, എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും നിർത്തി. ആയിരക്കണക്കിന് പേർ ജയിലിൽ കിടന്നു. പുറത്തുള്ളവരെയും രാഷ്ട്രീയപ്രവർത്തനം നടത്താൻ അനുവദിച്ചില്ല. അതിനാൽ താൻ പുതിയൊരു വഴി കണ്ടെത്തി ഈ പ്രവർത്തനങ്ങൾ ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also : ജമ്മു കശ്മീരിൽ ലഷ്കർ ഇ ത്വയ്ബ ഭീകരൻ അറസ്റ്റിൽ
കോൺഗ്രസിലെ രാജികളെക്കുറിച്ചും ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ ഗുലാം അഹമ്മദ് മിറിന്റെ അഭാവത്തെക്കുറിച്ചും ആസാദ് പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം എല്ലാവരും കോൺഗ്രസുകാരാണ്, ഞാൻ ജമ്മു കശ്മീരിൽ ആയിരിക്കുമ്പോൾ, ഞാൻ കോൺഗ്രസ് പാർട്ടിയെക്കുറിച്ചോ ഒരു പ്രത്യേക വിഭാഗം ആളുകളെക്കുറിച്ചോ മാത്രം സംസാരിക്കില്ല. കുറച്ച് ജോലി ചെയ്യുന്നവരും നന്നായി ജോലി ചെയ്യുന്നവരുണ്ട്. കൂടുതൽ ജോലി ചെയ്യുന്ന കൂട്ടത്തിലാണ് ഞാൻ. ആമയെ പോലെ നീങ്ങാൻ ഇഷ്ടപ്പെടുന്നില്ല. 40 വർഷം മുമ്പുണ്ടായിരുന്ന അതേ ഊർജം തനിക്കുണ്ടെന്നും ഒരു ദിവസം 16 റാലികൾ പോലും നടത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Not Launching Party – Ghulam Nabi Azad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here