21ാം വയസിൽ നഷ്ടപെട്ട സ്വപനത്തിന് 82ാം വയസിൽ സാക്ഷാത്കാരം; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രിക…
ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബഹിരാകാശ യാത്രയുടെ പ്രഖ്യാപനത്തിൽ ഏറ്റവും കൂടുതൽ കേട്ട പേരാണ് വാലി ഫങ്ക് എന്നത്. ആരാണ് വാലി ഫങ്ക്? പരിചയപ്പെടാം…
ജെഫ് ബെസോസിനൊപ്പം വാലി ഫങ്ക് സ്വന്തമാക്കിയത് ഏറെ പഴക്കമുള്ള ഒരു സ്വപ്നം കൂടിയാണ്. കേട്ടിട്ടില്ലേ, അത്രമേൽ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന സ്വപ്‌നങ്ങൾ പരിശ്രമങ്ങൾക്കൊടുവിൽ നമ്മളെ തന്നെ തേടിയെത്തും എന്ന്. വാലി ഫങ്ക് പങ്കുവെക്കുന്നത് അങ്ങനെ ഒരു കഥയാണ്. ഈ വർഷം ജൂലൈയിൽ ന്യൂഷെപ്പേർഡ് പേടകം ബഹിരാകാശത്തേക്ക് കുതിച്ചപ്പോൾ അതിലെ യാത്രികാരിൽ ഒരാളായി വാലിയും ഉണ്ടായിരുന്നു. അങ്ങനെ 21ാം വയസിൽ നഷ്ടപെട്ട സ്വപനത്തിന് 82ാം വയസിൽ വാലി സ്വന്തമാക്കി.
ബഹിരാകാശ യാത്രയുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത ഒരു കഥയുണ്ട് വാലിയ്ക്ക് പറയാൻ. എന്താണെന്നല്ലേ? 1961 ൽ നാസയുടെ ബഹിരാകാശ യാത്രയിൽ പെട്ട ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു വാലി ഫങ്ക്. മെർക്കുറി 13 എന്ന ബാഹിരാകാശ യാത്ര പദ്ധതിയുടെ ഭാഗമായിരുന്നു വാലി. അന്ന് പ്രായം ഇരുപത്തിയൊന്ന് വയസ്സ്. എന്നാൽ ബഹിരാകാശത്തേക്കുള്ള വാലിയുടെ സ്വപ്നം മാത്രം നടന്നില്ല. ബാക്കിയുള്ളവർ യാത്ര തിരിച്ചു. സംഘത്തിലുണ്ടായിരുന്ന ഒരേയൊരു സ്ത്രീയായിരുന്നു അവർ. സ്ത്രീകളെ ബഹിരാകാശത്തേക്ക് അയക്കേണ്ട എന്ന നാസയുടെ തീരുമാനത്തിന് മുന്നിൽ വാലിയുടെ സ്വപ്നം നടക്കാതെ പോയി. അതിന്റെ ദുഖവും വാലിയ്ക്കുണ്ടായിരുന്നു.
എന്നാൽ തന്റെ എൺപത്തി രണ്ടാം വയസ്സിൽ നിഷേധിക്കപ്പെട്ട ആ സ്വപ്നത്തിന് ചിറകു നൽകി വാലി ഫങ്ക്. നീണ്ട അറുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ഇങ്ങനെയൊരു യാത്രയ്‌ക്കൊരുങ്ങിയപ്പോൾ വാലി സ്വന്തമാക്കിയത് ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രിക എന്ന ബഹുമതിയാണ്. നഷ്‌ടമായത് ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രിക എന്ന ബഹുമതിയ്ക്ക് പകരമായി സ്വന്തമാക്കിയത് അത്രമേൽ പ്രാധാന്യമുള്ള അംഗീകാരം.
വാലി സ്വന്തമാക്കിയ അംഗീകാരങ്ങൾ ഇവിടെ കൊണ്ടൊന്നും തീരുന്നില്ല. യുഎസിലെ പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയ ആദ്യ വനിതകളിൽ ഒരാൾ കൂടിയാണ് വാലി ഫങ്ക്. പക്ഷെ അവിടെയും വിധി വാലിയെ തുണച്ചില്ല. സ്ത്രീയെന്ന കാരണം ചൂണ്ടി വിമാനം പറത്താനുള്ള അവസരങ്ങൾ നഷ്ടമായി കൊണ്ടിരുന്നു. പക്ഷെ ഇതൊന്നും വാലിയെ പിറകോട്ട് നയിച്ചില്ല. വാലിയുടെ വളർച്ചയും നേട്ടങ്ങളും മുന്നോട്ട് തന്നെ ആയിരുന്നു. യുഎസിലെ ആദ്യ വനിത സിവിലിയൻ ഫ്‌ളൈറ്റ് ഇൻസ്ട്രക്ടർ ആയിരുന്ന വാലി മൂവായിരം പേർക്ക് പൈലറ്റ് പരിശീലനം നൽകിയിട്ടുണ്ട്. കൂടാതെ യുഎസിലെ ആദ്യ വനിത എയർ സേഫ്റ്റി ഇൻവെസ്റ്റിഗേറ്റർ, ആദ്യത്തെ വനിത ഫെഡറൽ ഏവിയേഷൻ ഏജൻസി ഇൻസ്പെക്ടർ എന്നീ അംഗീകാരങ്ങളും വാലിയ്ക്ക് ലഭിച്ചു.
Story Highlights : Story of Wally Funk
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here