‘എതിരാളികളെ വേട്ടയാടാന്‍ കുടുംബത്തെ ഉപയോഗിക്കുന്നു; നിയമന വിവാദത്തില്‍ പ്രതികരണവുമായി ഡോ.പ്രിയ വര്‍ഗീസ്
കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമന വിവാദത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ ഡോ. പ്രിയ വര്‍ഗീസ്. എതിര്‍പക്ഷത്തുള്ള രാഷ്ട്രീയ എതിരാളികളെ വേട്ടയാടാന്‍ കുടുംബാംഗങ്ങളെ ഉപയോഗിക്കുന്നത് കഷ്ടമാണെന്ന് ഡോ.പ്രിയ വര്‍ഗീസ് ട്വന്റിഫോറിനോട് പറഞ്ഞു.
അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിനായി യുജിസി നിഷ്‌കര്‍ഷിച്ചിരിക്കുന്ന എല്ലാ യോഗ്യതകളുണ്ടായിട്ടും അപവാദ പ്രചാരണം നടക്കുകയാണ്. ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം വഴിയുള്ള അധ്യാപന കാലയളവിലെ ഗവേഷണം പ്രവൃത്തി പരിചയമായി കണക്കാക്കണമെന്നാണ് യുജിസി ചട്ടമെന്നും ഡോ.പ്രിയ വര്‍ഗീസ് വിശദീകരിച്ചു.
ഗവേഷണ കാലയളവും ഡെപ്യൂട്ടേഷന്‍ കാലാവധിയും അധ്യാപന സര്‍വീസ് ആയി പരിഗണിക്കില്ലെന്നാണ് ഡോ.പ്രിയ വര്‍ഗീസിന്റെ അയോഗ്യതയായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ 2010ലെ ചട്ടങ്ങള്‍ പരിഷ്‌കരിച്ച് 2018ല്‍ യുജിസി ഇറക്കിയ റെഗുലേഷനില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ടെന്ന് പ്രിയ വര്‍ഗീസ് വ്യക്തമാക്കുന്നു. ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം വഴിയുള്ള ഗവേഷണ കാലയളവ് പ്രവൃത്തിപരിചയമായി കണക്കാണമെന്നും പ്രമോഷനും സ്ഥാനക്കയറ്റത്തിനും പരിഗണിക്കണമെന്നുമാണ് യുജിസി നിര്‍ദേശം. വസ്തുതകള്‍ വളച്ചൊടിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്നും പ്രിയ വര്‍ഗീസ് ട്വന്റിഫോറിനോട് പറഞ്ഞു.
Read Also : കാലടി വി.സി നിയമന വിവാദം; വിഷയം ചാന്‍സലറും കമ്മിറ്റിയും തമ്മിലുള്ള തര്‍ക്കമെന്ന് മുഖ്യമന്ത്രി
‘ഒരു നേതാവിന്റെ ഭാര്യയായതുകൊണ്ട് മാത്രം ജോലിക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഇല്ലാതായിപ്പോകുന്നത് എങ്ങനെയാണ്? നിലവാരം കുറഞ്ഞ ആരോപണങ്ങള്‍ക്കെതിരെ രാഷ്ട്രീയമായി നീങ്ങും. നിയമനവുമായോ റാങ്ക് പട്ടികയുമായോ ബന്ധപ്പെട്ട് കണ്ണൂകര്‍ സര്‍വകലാശാലയില്‍ നിന്ന് ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നും പ്രിയ വര്‍ഗീസ് വ്യക്തമാക്കി.
Story Highlights : DR priya varghese, kannur university
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here