മഗ്രാത്തിനു കൊവിഡ്; സിഡ്നി ടെസ്റ്റിനു സാക്ഷിയാവാൻ എത്തിയേക്കില്ല

ഓസീസ് മുൻ താരം ഗ്ലെൻ മഗ്രാത്തിനു കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആഷസ് പരമ്പരയിലെ നാലാം മത്സരം കാണാൻ മഗ്രാത്ത് എത്തില്ല. മഗ്രാത്തിൻ്റെ മരണപ്പെട്ട ഭാര്യ ജെയിന് ആദരവർപ്പിച്ചാണ് സിഡ്നി ടെസ്റ്റ് നടത്തുന്നത്. മത്സരം കാണാൻ മഗ്രാത്ത് എത്താനിരുന്നതാണ്. എന്നാൽ, കൊവിഡ് പോസിറ്റീവായതിനാൽ അദ്ദേഹം എത്തില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. നെഗറ്റീവായാൽ ടെസ്റ്റിൻ്റെ മൂന്നാം ദിവസം അദ്ദേഹം സ്റ്റേഡിയത്തിലെത്തിയേക്കും. (Glenn McGrath positive COVID)
Read Also : ലിഫ്റ്റിൽ കുടുങ്ങിയത് ഒരു മണിക്കൂർ; ഇൻസ്റ്റഗ്രാമിൽ ലൈവ് അപ്ഡേറ്റുകളുമായി സ്മിത്ത്
അതേസമയം, ഇംഗ്ലണ്ട് പരിശീലകൻ ക്രിസ് സിൽവർവുഡിനെ പുറത്താക്കിയേക്കുമെന്ന് സൂചനയുണ്ട്. ആഷസ് പരമ്പരയിൽ ടീമിൻ്റെ ദയനീയ പ്രകടനങ്ങളാണ് സിൽവർവുഡിനു തിരിച്ചടി ആയിരിക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ഇംഗ്ലണ്ടിന് ആഷസ് പരമ്പര നഷ്ടമായിക്കഴിഞ്ഞു. പരാജയങ്ങൾക്കുപരി ഒന്ന് പൊരുതുക പോലും ചെയ്യാതെ ടീം കീഴടങ്ങിയതാണ് സിൽവർവുഡിൻ്റെ പദവിക്ക് ഭീഷണി ആയിരിക്കുന്നത്.
2018ൽ ഫാസ്റ്റ് ബൗളിംഗ് പരിശീലകനായി ടീമിനൊപ്പം ചേർന്ന സിൽവർവുഡ് അടുത്ത വർഷം ടീമിൻ്റെ മുഖ്യ പരിശീലകനായി. എന്നാൽ, ആഷസ് ഉൾപ്പെടെ ടീമിൻ്റെ പ്രകടനം സമീപകാലത്ത് അത്ര ആശാവഹമല്ല. അതുകൊണ്ട് തന്നെ ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കാനെങ്കിലും പുതിയ ആളെ കൊണ്ടുവന്നേക്കുമെന്നാണ് സൂചന. സിൽവർവുഡിനു പകരം ഇന്ത്യൻ ടീമിൻ്റെ മുൻ പരിശീലകൻ ഗാരി കേർസ്റ്റണെ എത്തിക്കുമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ പരിശീലിപ്പിക്കാൻ തനിക്ക് താത്പര്യമുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. 2015, 19 വർഷങ്ങളിൽ ഇംഗ്ലീഷ് പരിശീലകസ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ചിരുന്നയാളാണ് കേർസ്റ്റൻ.
Read Also : ആഷസ് തോൽവി; ഇംഗ്ലണ്ട് പരിശീലകനെ പുറത്താക്കാൻ സാധ്യത
ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഓസ്‌ട്രേലിയയ്ക്ക് ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് 14 റൺസിനും ഇന്നിംഗ്‌സിനുമാണ്. 82 റൺസിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സിൽ 68 റൺസിനാണ് പുറത്തായത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0 ന് ഓസ്‌ട്രേലിയ സ്വന്തമാക്കി. 4-1-7-6 സ്‌കോറോടെ സ്‌കോട്ട് ബോളൻഡാണ് കളിയിലെ താരം. ഓൾ റൗണ്ടർ കാമറൂൺ ഗ്രീനാണ് ഇംഗ്ലണ്ടിന്റെ ജേംസ് ആൻഡേഴ്‌സനെ പുറത്താക്കി കളി അവസാനിപ്പിച്ചത്.
Story Highlights : Glenn McGrath positive COVID
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here