ലിഫ്റ്റിൽ കുടുങ്ങിയത് ഒരു മണിക്കൂർ; ഇൻസ്റ്റഗ്രാമിൽ ലൈവ് അപ്ഡേറ്റുകളുമായി സ്മിത്ത്
ഓസ്ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്ത് ടീം ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങിയത് ഒരു മണിക്കൂർ. സഹതാരം മാർനസ് ലബുഷെയ്ൻ സ്മിത്തിനെ രക്ഷപ്പെടുത്താൻ ഏറെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ ലിഫ്റ്റ് ടെക്നീഷ്യൻ എത്തിയാണ് ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റനെ പുറത്തെത്തിച്ചത്. ലിഫ്റ്റിൽ കുടുങ്ങിയതു മുതലുള്ള എല്ലാ കാര്യങ്ങളും സ്മിത്ത് ഇൻസ്റ്റഗ്രാമിൽ ലൈവായി പങ്കുവെക്കുന്നുണ്ടായിരുന്നു. ഈ വിഡിയോകളൊക്കെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മുകൾ നിലയിലെ തൻ്റെ മുറിയിലേക്ക് പോകാനാണ് സ്മിത്ത് ലിഫ്റ്റിൽ കയറിയത്. തിരികെ ഇറങ്ങാൻ നേരം വാതിൽ തുറക്കാൻ കഴിയാതായി. ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ സ്മിത്തിന് ലബുഷെയ്ൻ ചോക്കളേറ്റും മറ്റും നൽകി. ഇതൊക്കെ ഇൻസ്റ്റഗ്രാം സ്റ്റോറിയായി സ്മിത്ത് പങ്കുവെക്കുന്നുണ്ടായിരുന്നു. ഒരു മണിക്കൂറിനു ശേഷമാണ് താരത്തിനു പുറത്തേക്ക് വരാനായത്. കയ്യടികളോടെയാണ് ഓസീസ് ടീം അംഗങ്ങൾ സ്മിത്തിനെ സ്വീകരിക്കുന്നത്.
അതേസമയം, ആഷസ് പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കിയിരുന്നു. പരമ്പരയിലെ മൂന്നാം ടെസ്റ്റിലും ഓസ്‌ട്രേലിയ വിജയിച്ചു. മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിനെ 14 റൺസിനും ഇന്നിംഗ്‌സിനുമാണ് ആതിഥേയർ കീഴടക്കിയത്.
82 റൺസിന്റെ ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സിൽ 68 റൺസിനാണ് പുറത്തായത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-0 ന് ഓസ്‌ട്രേലിയ സ്വന്തമാക്കി.
ഏഴ് റൺസ് വഴങ്ങി 6 വിക്കറ്റെടുത്ത സ്‌കോട്ട് ബോളൻഡാണ് കളിയിലെ താരം. ഓൾറൗണ്ടർ കാമറൂൺ ഗ്രീനാണ് ഇംഗ്ലണ്ടിന്റെ ജേംസ് ആൻഡേഴ്‌സനെ പുറത്താക്കി കളി അവസാനിപ്പിച്ചത്.
Story Highlights : steve smith trapped in lift
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here