ശിവഗംഗയിലെ യുവാവിന്റെ കസ്റ്റഡി മരണം; കേസ് അന്വേഷിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തെഴുതി തമിഴ്നാട് ബിജെപി അധ്യക്ഷൻ

തമിഴ്നാട്ടിലെ ശിവഗംഗയിൽ മോഷണക്കേസിൽ കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്തെഴുതി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായ കസ്റ്റഡി മരണങ്ങളിൽ എന്ത് നടപടിയെടുത്തു എന്ന് സർക്കാരിനോട് വിശദീകരണം തേടണമെന്നും നൈനാർ നാഗേന്ദ്രൻ എഴുതിയ കത്തിൽ ആവശ്യപ്പെടുന്നുണ്ട്.
മടപ്പുറം ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരനായ ബി.അജിത് കുമാർ ആണ് പൊലീസിന്റെ കസ്റ്റഡിയിലിരിക്കേ മരിച്ചത്. ചോദ്യം ചെയ്യുന്നതിനിടെ മർദിച്ചുകൊലപ്പെടുത്തിയെന്നാണ് കുടുബത്തിന്റെ ആരോപണം.
മധുര സ്വദേശിയായ നികിത നൽകിയ മോഷണപരാതിയിലാണ് അജിത് കുമാറിനെ തിരുപ്പുവനം പൊലീസ് കസ്റ്റഡിയിലെടുത്തത്. മടപ്പുറം ക്ഷേത്രത്തിലെ താത്കാലിക സുരക്ഷാ ജീവനക്കാരനായ അജിത് കുമാർ തങ്ങളുടെ കാറിൽ നിന്ന് ഒൻപതര പവൻ സ്വർണം കവർന്നുവെന്നായിരുന്നു പരാതി. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത അജിത്തിനെ ആദ്യം പൊലീസ് വിട്ടയച്ചിരുന്നു. എന്നാൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചു. പൊലീസ് വാനിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. സ്റ്റേഷനിൽ എത്തിച്ചപ്പോഴേയും അജിത് കുമാർ മരിച്ചിരുന്നു. അജിത്തിനെ മർദിച്ചുകൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. സംഭവത്തിൽ പൊലീസ് സ്റ്റേഷന് മുന്നിൽ വലിയ പ്രതിഷേധമുണ്ടായി.
അന്വേഷണവിധേയമായി ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. അജിത്തിന്റെ ശരീരത്ത് മുറിവുകളുണ്ടെന്നാണ് പ്രാഥമിക വിവരം. ഇയാൾ മോഷണം നടത്തിയതിന് പൊലീസിന്റെ പക്കൽ തെളിവുകളൊന്നുമില്ല.
Story Highlights : Custodial death of youth in Sivaganga; Tamil Nadu BJP president writes to National Human Rights Commission to investigate the case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here