മുസ്ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗം; യതി നരസിംഹാനന്ദ് അറസ്റ്റില്‍

ഹരിദ്വാറിലെ ധര്‍മ സന്‍സദില്‍ വിദ്വേഷ പ്രസംഗം നടത്തിയതിന്റെ പേരില്‍ സന്യാസി യതി നരസിംഹാനന്ദ് അറസ്റ്റില്‍. സംഭവത്തില്‍ സുപ്രിംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് അറസ്റ്റിലാകുന്ന രണ്ടാമത്തെയാളാണ് യതി. ഉത്തരാഖണ്ഡ് പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. സന്‍സദ് മുഖ്യ സംഘാടകനായിരുന്നു യതി നരസിംഹാനന്ദ്. മുസ്ലിങ്ങള്‍ക്കെതിരെ ആയുധമെടുക്കാനും വംശഹത്യക്ക് ആഹ്വാനം നടത്തുകയും ചെയ്യുന്ന പ്രസംഗങ്ങളാണ് യതി അടക്കം പരിപാടിയില്‍ പങ്കെടുത്ത ഹൈന്ദവ സന്യാസിമാര്‍ നടത്തിയത്. ( yati narsinghanand)
വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ നിരവധി പരാതികളാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നത്. തുടര്‍ന്ന് സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. പൊലീസ് എഫ്‌ഐആറില്‍ അഞ്ചാമത്തെ പ്രതിയാണ് യതി നരസിംഹാനന്ദ്. ഇതിനുമുന്‍പും നിരവധി തവണ യതി മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ പ്രസംഗങ്ങള്‍ പൊതുവേദികളില്‍ നടത്തിയിട്ടുണ്ട്.
Read Also : പീസ ഓർഡർ ചെയ്ത വയോധികയ്ക്ക് നഷ്ടമായത് 11 ലക്ഷം രൂപ !
ഇതിനിടെ സംഭവത്തില്‍ കേസെടുത്ത പൊലീസിനെയും ഇയാള്‍ ഭീഷണിപ്പെടുത്തി. വിദ്വേഷ പ്രസംഗം നടത്തിയതിന് സമന്‍സ് അയച്ച പൊലീസ് അന്വേഷണത്തോട് സഹകരിക്കണമെന്നാവശ്യപ്പെട്ടതിനാണ് ഭീഷണി ഉയര്‍ത്തിയത്. ഈയിടെ ഹിന്ദുമതം സ്വീകരിച്ച യുപി ഷിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്വിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയായായിരുന്നു യതിയുടെ പ്രതികരണം. റിസ്വിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്നും റിസ്വിക്കെതിരെ ചുമത്തിയ എല്ലാ കേസുകളിലും താനും പ്രതിയാണെന്നുമായിരുന്നു യതി നരസിംഹാനന്ദിന്റെ മറുപടി.
Story Highlights : yati narsinghanand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here