വിഴിഞ്ഞത്ത് വയോധികയുടെ മരണത്തില്‍ വഴിത്തിരിവ്; കൊല നടത്തിയത് മറ്റൊരു കേസിലെ പ്രതികള്‍

തിരുവനന്തപുരം വിഴിഞ്ഞത്ത് അയല്‍വാസിയായ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തിനുപിന്നാലെ മുല്ലൂരിലെ 14 വയസുകാരിയുടെ മരണത്തിലും വഴിത്തിരിവ്. വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ റഫീക്കയും മകന്‍ ഷെഫീക്കും മറ്റൊരു കേസിലെ പ്രതികളെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ചേര്‍ന്ന് ഒരു വര്‍ഷം മുന്‍പാണ് അയല്‍വാസിയായ 14കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ഷെഫീക്ക് പെണ്‍കുട്ടിയ പീഡിപ്പിച്ച വിവരം പുറത്തുവരാതിരിക്കാനായിരുന്നു കൊലപാതകം. പ്രതികളായ റഫീക്ക ബീവിയും ഷെഫീക്കും ഇന്നലെ ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ സമ്മതിച്ചു.ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇന്നലെയാണ് അയല്‍വാസിയായ ശാന്തകുമാരി എന്ന വയോധികയെ കൊലപ്പെടുത്തിയ കേസില്‍ റഫീക്കയെയും മകനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പറയുന്ന പല കാര്യങ്ങളിലും വൈരുദ്ധ്യം തോന്നിയതോടെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നതിനിടയിലാണ് മറ്റൊരു കൊലപാതകത്തിന്റെ കഥ പുറത്തറിയുന്നത്. ഒരു വര്‍ഷം മുന്‍പ് മുല്ലൂരില്‍ മരിച്ച പെണ്‍കുട്ടിയുടെ കൊലപാതകവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ആദ്യം സൂചന ലഭിച്ചു. തുടരന്വേഷണത്തിലാണ് അന്വേഷണ സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.
Read Also : ആൾക്കൂട്ടത്തിന് പുല്ലുവില നൽകി സിപിഐഎമ്മും ബിജെപിയും
തലയ്ക്ക് അടിയേറ്റായിരുന്നു മുല്ലൂരിലെ പെണ്‍കുട്ടിയുടെ മരണം. കേസില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളടക്കം മുപ്പതോളം പേരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം എവിടെയുമെത്തിയില്ല. പ്രണയം നടിച്ച് പതിനാലുകാരിയായ പെണ്‍കുട്ടിയെ പലതവണ ഷെഫീക്ക് പീഡിപ്പിച്ചിരുന്നു. തടുര്‍ന്ന് പീഡന വിവരം പുറത്തുവരാതിരിക്കാന്‍ ഷെഫീക്ക് കുട്ടിയുടെ തന്നെ വീട്ടില്‍വെച്ച് ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശാന്തകുമാരിയെ കൊലപ്പെടുത്താനുപയോഗിച്ച അതേ ചുറ്റിക കൊണ്ടാണ് പെണ്‍കുട്ടിയെയും ഇവര്‍ കൊലപ്പെടുത്തിയതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
Story Highlights : vizhinjam murder, thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here