നടിയെ ആക്രമിച്ച കേസ്; മൂന്ന് സാക്ഷികളുടെ പുനര്‍വിസ്താരത്തിന് അനുമതിയില്ല
നടിയെ ആക്രമിച്ച കേസില്‍ മൂന്ന് സാക്ഷികളുടെ പുനര്‍വിസ്താരത്തിന് കോടതി അനുമതി നിഷേധിച്ചു. പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അതേസമയം കേസില്‍ പുതിയ അഞ്ച് സാക്ഷികളെ വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കി. കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ എട്ട് സാക്ഷികളെ വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തിറക്കിയ ഉത്തരവിലാണ് പുനര്‍വിസ്താരത്തിന് അനുമതി നിഷേധിച്ചത്.
നേരത്തെ പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് കോടതി സാക്ഷി വിസ്താരത്തിന് അനുമതി നല്‍കുകയായിരുന്നു. പ്രതികളുടെ കസ്റ്റമര്‍ ആപ്ലിക്കേഷന്‍ ഫോം പരിശോധിക്കണമെന്ന ആവശ്യവും അംഗീകരിച്ച കോടതി ദിലീപിന്റെ ഫോണ്‍ രേഖകളും പരിശോധിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. അതേസമയം, കേസില്‍ പത്ത് ദിവസത്തിനകം പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിചാരണക്കോടതിയുടെ നടപടികളില്‍ പ്രതിഷേധിച്ച് ഡിസംബറില്‍ കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചിരുന്നു. ഇത് രണ്ടാം തവണയാണ് പ്രോസിക്യൂട്ടര്‍ രാജിവയ്ക്കുന്നത്. നേരത്തെയും സമാന കാരണത്താല്‍ പ്രോസിക്യൂട്ടര്‍ രാജി സമര്‍പ്പിച്ചിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലും ദിലീപിനെ ചോദ്യം ചെയ്യും. അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാകും ചോദ്യം ചെയ്യല്‍. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞ മൂന്ന് പേരുടെ ശബ്ദ സാമ്പിളുകള്‍ ഉടന്‍ പരിശോധനയ്ക്ക് അയക്കും.
Read Also : കൊവിഡ് വ്യാപനം; രാജ്യാന്തര ചലച്ചിത്ര മേള (IFFK) മാറ്റി
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വിപുലപ്പെടുത്തിയിട്ടുണ്ട്. ബാലചന്ദ്രകുമാര്‍ തിരിച്ചറിഞ്ഞ മൂന്ന് പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്.കേസില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തുടര്‍ നീക്കങ്ങള്‍ നടത്താവുവെന്ന നിര്‍ദേശമാണ് അന്വേഷണ സംഘത്തിന് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടുള്ളത്. ഇതു സംബന്ധിച്ച കേസുകള്‍ വരും ദിവസങ്ങളില്‍ കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ധൃതി പിടിച്ചുള്ള നീക്കങ്ങള്‍ വേണ്ടെന്ന നിര്‍ദേശവും ക്രൈംബ്രാഞ്ചിന് നല്‍കിയെന്നാണ് വിവരം
Story Highlights : actress attack case, dileep
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here