മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച് ക്ലബ്‌ഹൗസ് ചർച്ച; മൂന്ന് പേർ അറസ്റ്റിൽ

മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച് ക്ലബ്‌ഹൗസ് ചർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മുംബൈ ക്രൈംബ്രാഞ്ചിലെ സൈബര്‍ പൊലീസാണ് ഹരിയാനയിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. ആകാശ്, ജെഷ്ണവ് കക്കാർ, യാഷ് പരശാർ എന്നിവരാണ് പ്രതികൾ. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. നേരത്തെ, മുസ്ലിം സ്ത്രീകളെ ആപ്പ് വഴി വില്പനക്ക് വച്ച് അധിക്ഷേപിച്ച സംഭവത്തിലും നിരവധി പേർ അറസ്റ്റിലായിരുന്നു. (Clubhouse derogatory Muslim women)
Read Also : ബുള്ളി ബായ് ആപ്പ്; മൂന്നാം പ്രതിയും അറസ്റ്റിൽ
ക്ലബ്‌ഹൗസിൽ രണ്ട് ചാറ്റ് റൂമുകളാണ് മുസ്ലിം സ്ത്രീകളെ അധിക്ഷേപിക്കാനായി ഉണ്ടാക്കിയിരുന്നത്. ഈ റൂമുകളിൽ നിരവധി പേർ അശ്ലീല, അപകീർത്തി പരാമർശങ്ങൾ നടത്തി. ശരീരാവയവങ്ങൾ ലേലം ചെയ്യുന്നതുമായുള്ള ചർച്ചകളും റൂമുകളിൽ നടന്നിരുന്നു. ഇവർ ബാബരി മസ്ജിദ് തകർക്കപ്പെട്ടതും മുസ്ലിം സ്ത്രീയുമായുള്ള ലൈംഗികബന്ധവും തമ്മിൽ താരതമ്യം ചെയ്യുകയും ചെയ്തു. ചർച്ചയുടെ ഓഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാള്‍ ആണ് കേസെടുക്കാൻ ആവശ്യപ്പെട്ടത്. ഡൽഹി പൊലീസിനോടാണ് കേസെടുക്കാൻ ആവശ്യപ്പെട്ടത്. തുടർന്ന് ചർച്ചയിൽ പങ്കെടുത്തവരുടെ വിശദാംശങ്ങൾ തേടി ഡൽഹി പൊലീസ് ക്ലബ്ഹൗസിന് കത്തയച്ചു. ക്ലബ്‌ഹൗസ് നൽകിയ മറുപടിയിൽ അഞ്ച് പേരെ പൊലീസ് തിരിച്ചറിഞ്ഞു. കൂടുതൽ പേരും ഡൽഹിക്ക് പുറത്താണെന്നും പൊലീസ് അറിയിച്ചു. ഇതിനിടെയാണ് മുംബൈ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ മുംബൈ പൊലീസിനെ ശിവസേനയുടെ രാജ്യസഭാംഗം പ്രിയങ്ക ചതുർവേദി പ്രശംസിച്ചു.
മുസ്ലിം സ്ത്രീകളെ ആപ്പ് വഴി വില്പനക്ക് വച്ച് അധിക്ഷേപിച്ച സംഭവത്തിൽ മൂന്ന് പേരാണ് അറസ്റ്റിലായത്. മായങ്ക് റാവത്ത് (21), ശ്വേത സിംഗ് (18), എഞ്ചിനീയറിംഗ് വിദ്യാർത്ഥി വിശാൽ കുമാർ ഝാ (21) എന്നിവരാണ് പിടിയിലായത്. പ്രതികൾ സോഷ്യൽ മീഡിയയിലാണ് കണ്ടുമുട്ടുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലുള്ള പൊതുതാൽപ്പര്യമാണ് ഇവരെ വെബ് പേജുകൾ തുടങ്ങാൻ പ്രേരിപ്പിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കോഡ് ഷെയറിംഗ് പ്ലാറ്റ്‌ഫോമായ GitHub-ൽ ഹോസ്റ്റ് ചെയ്‌ത രണ്ട് വെബ് പേജുകളാണ് മുംബൈ പൊലീസ് അന്വേഷിക്കുന്നത്. ആദ്യ വെബ് പേജ് 2021 ജൂലൈയിലും രണ്ടാമത്തേത് ബുള്ളി ബായ് ജനുവരി 1 നുമാണ് പ്രത്യക്ഷപ്പെടുന്നത്.
Story Highlights : Clubhouse derogatory remarks against Muslim women arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here