അണ്ടർ 19 ലോകകപ്പ്: ഇംഗ്ലണ്ട്, പാകിസ്താൻ, ബംഗ്ലാദേശ് ടീമുകൾക്ക് ജയം
അണ്ടർ 19 ലോകകപ്പിൽ ഇംഗ്ലണ്ട്, പാകിസ്താൻ, ബംഗ്ലാദേശ് ടീമുകൾക്ക് ജയം. ഇംഗ്ലണ്ട് യുഎഇയെ 189 റൺസിനു റതകർത്തപ്പോൾ അഫ്ഗാനിസ്ഥാനെ പാകിസ്താൻ 24 റൺസിനു കീഴടക്കി. ബംഗ്ലാദേശ് കാനഡയെ 8 വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. (under 19 world cup)
യുഎഇയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 362 റൺസ് നേടി. ശേഷം എതിരാളികളെ 173 റൺസിന് അവർ പുറത്താക്കി. 154 റൺസ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ടോം പ്രെസ്റ്റാണ് ഇംഗ്ലണ്ട് സ്കോർബോർഡിലേക്ക് നിർണായക സംഭാവന നൽകിയത്. ജേക്കബ് ബെതെൽ (62), വിൽ ലക്സ്റ്റൺ (47), ജോർജ് തോമസ് (41) എന്നിവരും ഇംഗ്ലണ്ടിനായി തിളങ്ങി. മറുപടി ബാറ്റിംഗിൽ 54 റൺസെടുത്ത അലി നസീർ മാത്രമാണ് യുഎഇക്ക് വേണ്ടി തിളങ്ങിയത്. ബൗളിംഗിൽ ഇംഗ്ലണ്ടിനായി രെഹാന്‍ അഹമ്മദ് 4 വിക്കറ്റ് നേടി.
Read Also : 2022 ടി-20 ലോകകപ്പ്; ഇന്ത്യ പാകിസ്താൻ മത്സരം ഒക്ടോബർ 23ന്
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് 239/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളൂ. അബ്ദുൽ ഫസീഹ് (68) ടോപ്പ് സ്കോറർ ആയപ്പോൾ മുഹമ്മദ് ഷഹ്‌സാദ് (43), മാസ് സദാഖത്ത് (42) എന്നിവരും പാകിസ്താനു വേണ്ടി തിളങ്ങി. അഫ്ഗാനിസ്ഥാനു വേണ്ടി ഇസ്‌ഹാറുൽഹഖ് നവീദ് 3 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ അഫ്ഗാനിസ്ഥാനെ 215/9 എന്ന സ്കോറിലൊതുക്കാൻ പാകിസ്താനു സാധിച്ചു. ബിലാൽ സയേദിയാണ് (42) അഫ്ഗാൻ്റെ ടോപ്പ് സ്കോറർ. പാകിസ്താനു വേണ്ടി അവൈസ് അലി മൂന്ന് വിക്കറ്റ് വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത കാനഡയെ 136 റൺസിന് ഒതുക്കിയ ശേഷം ബംഗ്ലാദേശ് 2 വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. 63 റൺസെടുത്ത അനൂപ് ചിമയാണ് കാനഡയുടെ ടോപ്പ് സ്കോറർ. ബംഗ്ലാദേശിനായി റിപ്പോൺ മൊണ്ടലും എസ്എം മെഹറോബും നാല് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിൽ 61 റൺസെടുത്ത് പുറത്താവാതെ നിന്ന ഇഫ്തിക്കാർ അഹ്മദ് ഇഫ്തി ബംഗ്ലാദേശ് ടോപ്പ് സ്കോററായി.
Story Highlights : under 19 world cup england pakistan bangladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here