ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളിൽ ഒരാളെ രക്ഷിതാവിനൊപ്പം വിട്ടു

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ പെൺകുട്ടികളിൽ ഒരാളെ രക്ഷിതാവിനൊപ്പം വിട്ടു. അമ്മയുടെ ആവശ്യം പരിഗണിച്ചാണ് നടപടി. കുട്ടിയെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് അമ്മ ജില്ലാ കലക്ടർക്ക് നിവേദനം നൽകിയിരുന്നു. ബാക്കി അഞ്ച് കുട്ടികളുടെ പുനരധിവാസം അടക്കം ഉറപ്പാക്കാൻ ഇന്ന് സിഡബ്ല്യുസി യോഗം ചേരും. അതേസമയം, ചേവായൂർ പൊലീസ് സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയ സംഭവത്തിലെ അന്വേഷണ റിപ്പോർട്ടിൽ ഇന്ന് തീരുമാനം ഉണ്ടാവും. (girl guradian childrens home)
പെൺകുട്ടിയെ വിട്ടുനൽകണമെന്ന ആവശ്യവുമായി കഴിഞ്ഞ മാസം 20ആം തീയതി തന്നെ ഈ മാതാവ് ചിൽഡ്രൻസ് ഹോമിനെ സമീപിച്ചിരുന്നു. 24ആം തീയതിയും ഇതേ ആവശ്യവുമായി അവർ ചിൽഡ്രൻസ് ഹോമിനെ സമീപിച്ചു. എന്നാൽ, തുടർ വിദ്യാഭ്യാസം അടക്കം ഉറപ്പുവരുത്താമെന്ന് ബാലമന്ദിരം അറിയിക്കുകയും കുട്ടിയെ അവിടെത്തന്നെ നിർത്തുകയുമായിരുന്നു. അതിനു ശേഷമാണ് ഈ പെൺകുട്ടി അടക്കം 6 പേർ അവിടെനിന്ന് രക്ഷപ്പെടുന്നത്.
ചേവായൂർ സ്റ്റേഷനിൽ നിന്ന് ഇന്നലെ പ്രതി രക്ഷപ്പെട്ട സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ റിപ്പോർട്ട് സമർപ്പിച്ചു. സ്റ്റേഷൻ ചുമതലയുള്ള പൊലീസുകാർക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ സ്‌റ്റേഷനിലുള്ളപ്പോൾ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Read Also : കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടികളിൽ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു
വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികൾ ഒളിച്ചോടിപ്പോയ സംഭവത്തിൽ അറസ്റ്റിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി ആണ് കഴിഞ്ഞ ദിവസം വൈകുന്നേരം പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടിയത്. ഇയാളെ ഉടൻ തന്നെ പിടികൂടിയിരുന്നു.
പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറങ്ങിയോടി ലോ കോളജ് പരിസരത്ത് ഒളിച്ചിരിക്കുക ആയിരുന്നു പ്രതി. ഒരാൾ ഓടി വരുന്നത് കണ്ട ലോ കോളേജിലെ കുട്ടികളാണ് പൊലീസിൽ വിവരം അറിയിച്ചത്. പ്രതി കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. വസ്ത്രം മാറാൻ പ്രതികൾക്ക് സമയം നൽകിയിരുന്നു. വസ്ത്രം മാറി പുറത്തേക്ക് ഇറക്കുന്നതിനിടെ, പുറകു വശം വഴി ആണ് ഫെബിൻ രക്ഷപ്പെട്ടത് എന്ന് പൊലീസ് പറയുന്നു. സ്റ്റേഷന് അകത്തു നിന്ന് ഇടനാഴിയിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു. കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് നഗരം കേന്ദ്രീകരിച്ച് പൊലീസ് തെരച്ചിൽ ശക്തമാക്കുകയായിരുന്നു.
Story Highlights : girl go with guradian kozhikode childrens home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here