അണ്ടർ 19 ലോകകപ്പ്: രക്ഷകനായി ജെയിംസ് റ്യൂ; എട്ടാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ കളിപിടിച്ച് ഇംഗ്ലണ്ട്

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് കരകയറുന്നു. 6 വിക്കറ്റ് നഷ്ടത്തിൽ 61 റൺസ്, 7 വിക്കറ്റ് നഷ്ടത്തിൽ 97 റൺസ് എന്ന നിലയിൽ പതറിയ ഇംഗ്ലണ്ട് എട്ടാം വിക്കറ്റ് കൂട്ടുകെട്ടിലൂടെയാണ് മത്സരത്തിലേക്ക് തിരികെ എത്തിയത്. പുറത്താവാതെ 83 റൺസ് എടുത്തുനിൽക്കുന്ന ജെയിംസ് റ്യൂ ഇംഗ്ലണ്ടിൻ്റെ തിരിച്ചുവരവിൽ നിർണായക പങ്കുവഹിച്ചു. റ്യൂവിനൊപ്പം എട്ടാം വിക്കറ്റിൽ ജെയിംസ് സെയിൽസും ഉറച്ചുനിന്നു. (world cup england comeback)
ണ്ടാം ഓവറിൽ തന്നെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഏറെ അപകടകാരിയായ ജേക്കബ് ബെതലിനെ (2) പുറത്താക്കിയ രവി കുമാർ ഇന്ത്യക് ആദ്യ ബ്രേക്ക്‌ത്രൂ നൽകി. ബെതൽ മടങ്ങിയെങ്കിലും പോസിറ്റീവായി ബാറ്റ് ചെയ്ത ജോർജ് തോമസ് വേഗത്തിൽ സ്കോർ ചെയ്തു. ഹങ്കർഗേക്കറെ തുടരെ ബൗണ്ടറിയടിച്ച താരം ഒരു കൗണ്ടർ അറ്റാക്കിനുള്ള മൂഡിലായിരുന്നു. ഇതിനിടെ രാജ് ബവയുടെ പന്തിൽ ജോർജിനെ കൗശൽ താംബെ സ്ലിപ്പിൽ കൈവിടുകയും ചെയ്തു. ഒരുവശത്ത് ജോർജ് തോമസ് മികച്ച രീതിയിൽ ബാറ്റ് വീശവെ ഇംഗ്ലണ്ടിന് അടുത്ത വിക്കറ്റ് നഷ്ടമായി. ക്യാപ്റ്റൻ ടോം പ്രെസ്റ്റ് പ്ലെയ്ഡ് ഓണായി മടങ്ങി. രവി കുമാറിന് രണ്ടാം വിക്കറ്റ്.
തല്ലു വാങ്ങിയ ഹങ്കർഗേക്കർക്ക് പകരം രാജ് ബവയും രവി കുമാറിനു പകരം നിഷാന്ത് സിന്ധുവും എത്തിയതോടെ സ്കോറിംഗ് വേഗത കുറഞ്ഞു. നാലാം നമ്പറിലെത്തിയ ജെയിംസ് റ്യൂവും ജോർജ് തോമസും കൂട്ടുകെട്ടുയർത്താൻ ശ്രമിച്ചെങ്കിലും രാജ് ബവ എത്തിയത് മറ്റ് ചില പദ്ധതികളുമായായിരുന്നു. ജോർജ് തോമസിനെ (27) പുറത്താക്കി വിക്കറ്റ് വേട്ട ആരംഭിച്ച ബവ തുടരെ രണ്ട് പന്തുകളിൽ വില്ല്യം ലക്സ്റ്റണെയും (4) ജോർജ് ബെല്ലിനെയും (0) മടക്കി അയച്ചു. പിന്നീട് ആറാം വിക്കറ്റിൽ റ്യൂവും റെഹാൻ അഹ്മദും ചേർന്ന് കൂട്ടുകെട്ടുയർത്താൻ ശ്രമിച്ചു. ഇതും ബവ തന്നെ തകർത്തു. റെഹാൻ അഹ്മദ് (10) ആയിരുന്നു ബവയുടെ നാലാം ഇര.
6 വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എന്ന നിലയിൽ തകർച്ച ഉറപ്പിച്ച ഇംഗ്ലണ്ട് റ്യൂവും അലക്സ് ഹോർട്ടണും ചേർന്ന ഏഴാം വിക്കറ്റ് കൂട്ടുകെട്ടിലൂടെ തിരിച്ചുവരവിൻ്റെ ആദ്യ ലക്ഷണം കാണിച്ചു. 6 വിക്കറ്റ് നഷ്ടമായെങ്കിലും ഷെല്ലിലേക്കൊതുങ്ങാതെ പോസിറ്റീവ് ക്രിക്കറ്റ് തന്നെ കളിച്ച റ്യൂ ഇംഗ്ലണ്ടിനെ വളരെ വേഗം ട്രാക്കിലെത്തിച്ചു. 30 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ ഹോർട്ടൺ (10) മടങ്ങി. കൗശൽ താംബെയ്ക്കായിരുന്നു വിക്കറ്റ്. 9ആം നമ്പറിലെത്തിയ ജെയിംസ് സെയിൽസ് റ്യൂവിന് ഉറച്ച പിന്തുണ നൽകിയതോടെ ഇംഗ്ലണ്ട് ശ്വാസം നേരെ വിട്ടു. സെയിൽസ് റ്യൂവിന് ഉറച്ച പിന്തുണ നൽകിയപ്പോൾ റ്യൂ അനായാസം ഇന്നിംഗ്സ് മുന്നോട്ടുനയിച്ചു. ഏഴ് ബൗളർമാരാണ് ഇന്ത്യക്കായി പന്തെറിഞ്ഞത്. എന്നിട്ടും ഇതുവരെ ഈ കൂട്ടുകെട്ട് തകർക്കാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ 39 ഓവറിൽ ഇംഗ്ലണ്ട് 7 വിക്കറ്റ് നഷ്ടത്തിൽ 164 റൺസെന്ന നിലയിലാണ്. ജെയിംസ് റ്യൂ (83), ജെയിംസ് സെയിൽസ് (24) എന്നിവർ ക്രീസിൽ തുടരുന്നു. എട്ടാം വിക്കറ്റിൽ 73 റൺസാണ് ഇതുവരെ ഈ സഖ്യം കൂട്ടിച്ചേർത്തത്.
Story Highlights: under 19 world cup england comeback india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here