ലോകായുക്ത വിധിക്കെതിരേ രമേശ് ചെന്നിത്തലയുടെ പുനഃപരിശോധന ഹര്‍ജി

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെതിരായ ഹര്‍ജി തള്ളിയ ലോകായുക്ത വിധിക്കെതിരേ പുനഃപരിശോധന ഹര്‍ജി സമര്‍പ്പിക്കുമെന്ന് രമേശ് ചെന്നിത്തല. കണ്ണൂര്‍ വിസി നിയമനത്തില്‍ ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍, മന്ത്രി ബിന്ദുവിനെതിരായ പരാതിയില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രിയെ കൂടി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന തന്റെ പുതിയ പരാതി ഫയല്‍ ചെയ്തിട്ടും, അത് പരിഗണിക്കാന്‍ തയാറാകാതെയാണ് വിധി പ്രഖ്യാപനം നടത്തിയതെന്നും ചെന്നിത്തലയുടെ ആരോപിക്കുന്നു. വിധി പ്രഖ്യാപനത്തിനുശേഷം തന്റെ പരാതി കേള്‍ക്കാമെന്ന ലോകായുക്തയുടെ നിലപാട് പരാതിക്കാരനെ അവഹേളിക്കുന്നതിനു സമാനമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read Also : മുൻകരുതലുകൾ എടുത്തേ ഇനി പാമ്പുകളെ പിടിക്കൂ എന്ന് വാവ സുരേഷ് സമ്മതിച്ചു: മന്ത്രി വിഎൻ വാസവൻ
ചട്ടങ്ങള്‍ പാടേ അവഗണിച്ച് നടത്തുന്ന ഏത് ശുപാര്‍ശകളും ഗൗരവതരമാണ്. ഇക്കാര്യങ്ങള്‍ പരിഗണിക്കാതെയുള്ള വിധി പ്രഖ്യാപനം ലോകയുക്തയില്‍ നിക്ഷിപ്തമായ കടമയുടെ ലംഘനമാണ്. യുജിസി ചട്ടങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ട് കണ്ണൂര്‍ വിസിയായി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് മന്ത്രി ബിന്ദു ശുപാര്‍ശ ചെയ്തുവെന്നതില്‍ മന്ത്രിക്കോ ലോകായുക്തയ്‌ക്കോ തര്‍ക്കമില്ല. മന്ത്രിയുടെ പ്രസ്തുത ശുപാര്‍ശ സ്വജനപക്ഷപാതത്തിനും അധികാര ദുര്‍വിനിയോഗത്തിനും മതിയായ തെളിവാണ്. വിസിയുടെ പുനര്‍നിയമനത്തില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായെന്ന ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവമുള്ളതാണ്. മുഖ്യമന്ത്രിയുടെ നടപടിയും വ്യക്തമായ സ്വജനപക്ഷപാതമാണ്.
ഗവര്‍ണറുടെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിലാണു ലോകായുക്ത വിധി പുനഃപരിശോധിക്കണമെന്നു ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Story Highlights: Ramesh Chennithala’s review petition against Lokayukta verdict
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here