ലതാ മങ്കേഷ്കർ എല്ലാവർക്കും പ്രചോദനം: സ്റ്റീഫൻ ദേവസ്സി

ഇതിഹാസ ഗായിക ലതാ മങ്കേഷ്കറുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി. ലതാജി എല്ലാവർക്കും പ്രചോദനമായിരുന്നു എന്ന് സ്റ്റീഫൻ ദേവസ്സി പറഞ്ഞു. കരിയറിൻ്റെ തുടക്ക കാലത്ത് തിരിച്ചടികൾ ഉണ്ടായിട്ടും അവർ പരിശ്രമിച്ചുകൊണ്ടേയിരുന്നു എന്നും അതുകൊണ്ടാണ് ഇത്ര മികച്ച ഒരു ഗായികയെ രാജ്യത്തിനു ലഭിച്ചതെന്നും അദ്ദേഹം ട്വൻ്റിഫോറിനോട് പ്രതികരിച്ചു. (stephen devassy lata mangeshkar)
ഇങ്ങനെ ഒരു ഇതിഹാസം ജീവിച്ചിരുന്ന സമയത്ത് ജീവിച്ചിരുന്നു എന്നത് വലിയ ഭാഗ്യമാണ്. വളരെ പ്രത്യേകതയുള്ള ശബ്ദമാണ് ലതാജിയുടേത്. ഒരിക്കലും ലതാജിക്ക് പകരം വെക്കാവുന്ന ഒരു ഗായിക ഇനി ഒരിക്കലും ഉണ്ടാവില്ല. ഓരോ ദിവസവും സ്വയം നവീകരിച്ചുകൊണ്ടിരുന്ന ഗായികയായിരുന്നു അവർ. ഒരിക്കൽ ഒരു സ്റ്റുഡിയോയിൽ റെക്കോർഡിംഗിനായി പോയി. അവിടേക്ക് ഒരു സൗണ്ട് എഞ്ചിനീയർ വന്നു. അപ്പോൾ ഹരിഹരൻ പാടുകയായിരുന്നു. ഹരിജി വളരെ ബഹുമാനത്തോടെയാണ് അദ്ദേഹത്തോട് സംസാരിച്ചത്. അവിടെ വച്ചാണ് ലതാജിയുടെ പാട്ടുകൾ റെക്കോർഡ് ചെയ്യുന്ന ആളാണ് ഇതെന്ന് മനസ്സിലായത് എന്നും സ്റ്റീഫൻ ദേവസ്സി പറഞ്ഞു.
Read Also : ‘മരവിപ്പ് അനുഭവപ്പെടുന്നു, പക്ഷികളും മരങ്ങളും കാറ്റും പോലും ഇന്ന് നിശബ്ദമാണ്’; ലതാജിയെ ഓർത്ത് ശ്രേയ ഘോഷാൽ
ഗായിക ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ രാജ്യത്ത് രണ്ട് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ലതാജിയോടുള്ള ആദരസൂചകമായി ദേശീയ പതാക രണ്ടുദിവസം താഴ്ത്തിക്കെട്ടും. ലതാ മങ്കേഷ്‌കറുടെ വിടവാങ്ങലിന്റെ ഞെട്ടലിലാണ് ഇന്ത്യൻ സിനിമാ ലോകം. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ ഒട്ടേറെ പേർ ലതാജിക്ക് ആദരാഞ്ജലിയർപ്പിച്ചു. ലതാ മങ്കേഷ്കറുടെ സംസ്കാരം ഇന്ന് തന്നെ നടത്തും. വൈകീട്ട് ആറ് മണിക്കാണ് സംസ്കാരം.
കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ 92ാം വയസിലാണ് ലതാ മങ്കേഷ്‌കർ വിടപറയുന്നത്. ന്യൂമോണിയ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്‌കറെ കൊവിഡ് ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ മാറ്റം വന്നതോടെ ഐ.സി.യുവിൽ നിന്ന് മാറ്റി. എന്നാൽ വീണ്ടും ആരോഗ്യനില മോശമായെന്നും വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആശുപത്രി വൃത്തങ്ങൾ അറിയിക്കുകയായിരുന്നു.
Story Highlights: stephen devassy about lata mangeshkar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here