Advertisement

സൗദിയിലെ മലയാളി അധ്യാപകന്‍ എണ്‍പതോളം പേരില്‍
നിന്ന് 10 കോടിയോളം രൂപ കൈക്കലാക്കി മുങ്ങി

February 7, 2022
Google News 1 minute Read

സൗദിയിലെ മലയാളി അധ്യാപകന്‍ എണ്‍പതോളം പേരില്‍ നിന്ന് 10 കോടിയോളം രൂപ കൈക്കലാക്കി മുങ്ങിയതായി പരാതി. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് കോഴിക്കോട് സ്വദേശിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. സൗദിയില്‍ ബിസിനസ് പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇയാള്‍ പലരില്‍ നിന്നായി പണം തട്ടിയത്. നോര്‍ക്ക, റിയാദ് ഇന്ത്യന്‍ എംബസി, ഡി.ജി.പി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് തട്ടിപ്പിനിരയായവര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. (Soudi Arabia)

മൂന്നു വര്‍ഷമായി റിയാദിലെ സ്വകാര്യ സ്‌കൂളില്‍ കെമിസ്ട്രി അധ്യാപകനായി ജോലി ചെയ്തുവരുകയായിരുന്നു ഇദ്ദേഹം. ആറു വര്‍ഷത്തോളം ബിന്‍ ലാദന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. അവിടെയുള്ള പഴയ സഹപ്രവര്‍ത്തകരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച ഇയാള്‍ അവരില്‍ പലരുടെയും ശമ്പളവും ജോലിയില്‍ നിന്ന് പിരിയുമ്പോള്‍ കിട്ടുന്ന സര്‍വീസ് ആനുകൂല്യങ്ങളുമെല്ലാം ബിസിനസിനെന്ന് പറഞ്ഞ് കൈക്കലാക്കി.

ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത പണവും ചില നഴ്സുമാര്‍ ഇദ്ദേഹത്തിനു നല്‍കിയിട്ടുണ്ട്. ബിസിനസില്‍ നിന്ന് കിട്ടുന്ന ലാഭവിഹിതത്തില്‍ നിന്ന് ലോണ്‍ അടച്ചുതീര്‍ത്താല്‍ മതിയെന്നാണ് ഇദ്ദേഹം ഇവരെ വിശ്വസിപ്പിച്ചിരുന്നത്. സൗദിയിലേക്ക് ചോക്ലേറ്റ് ഇറക്കുമതി ചെയ്യുന്ന ബിസിനസാണെന്നാണ് ചിലരോട് ഇദ്ദേഹം പറഞ്ഞിരുന്നത്. ചിട്ടിയെന്ന് വിശ്വസിപ്പിച്ച് മറ്റു ചിലരില്‍ നിന്നും എല്ലാ മാസവും ഇദ്ദേഹം വന്‍തുക വാങ്ങിയിരുന്നു. വിശ്വാസം വരുത്താനായി പലര്‍ക്കും പല സമയങ്ങളിലും ചെറിയ സംഖ്യകള്‍ ലാഭവിഹിതം എന്ന പേരില്‍ നല്‍കിയിട്ടുമുണ്ട്.

ഒന്നരമാസം മുമ്പാണ് ഇദ്ദേഹം സൗദിയില്‍ നിന്ന് മുങ്ങിയത്. ഭാര്യയുടെ ഉമ്മയ്ക്ക് സുഖമില്ലെന്നും അവരെ വിമാനത്താവളത്തില്‍ എത്തിച്ച് തിരിച്ചുവരാമെന്നും പറഞ്ഞാണ് തട്ടിപ്പുകാരന്‍ സ്ഥലം കാലിയാക്കിയത്. എന്നാല്‍ നാട്ടിലന്വേഷിച്ചപ്പോള്‍ അങ്ങനെ ആര്‍ക്കും അസുഖമില്ലെന്നും അവര്‍ അവിടെ എത്തിയിട്ടില്ലെന്നും മനസിലായി.

13 വര്‍ഷമായി ഇദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ 2019ല്‍ ഇയാളുടെ മാതാപിതാക്കള്‍ റിയാദില്‍ സന്ദര്‍ശക വിസയിലെത്തിയിട്ടുണ്ടെന്നതിന് തെളിവുകളുണ്ട്.

തട്ടിപ്പുകാരന്‍ ഇന്ത്യയിലെത്തിട്ടുണ്ടെന്ന് എംബസി അറിയിച്ചതായി സാബിര്‍ മുഹമ്മദ്, അന്‍സല്‍ മുഹമ്മദ്, സമദ് പള്ളിക്കല്‍, സമീര്‍, സജീറുദ്ദീന്‍, സതീഷ് കുമാര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here