സെന്‍സെക്‌സും നിഫ്റ്റിയും 1.75 ശതമാനം ഇടിഞ്ഞു; വിപണി അടച്ചത് നഷ്ടത്തില്‍

വ്യപാര ആഴ്ചയുടെ ആദ്യ ദിവസമായ ഇന്ന് സെന്‍സെക്‌സും നിഫ്റ്റിയും 1.75 ശതമാനം വീതം നഷ്ടത്തില്‍. എന്‍ എസ് ഇ നിഫ്റ്റി 302.7 പോയിന്റ് നഷ്ടത്തിലും ബി എസ് ഇ സെന്‍സെക്‌സ് 1023.63 പോയിന്റുകളുടെ നഷ്ടത്തിലുമാണ് വിപണി അടച്ചത്. നിഫ്റ്റി 17213.6 പോയിന്റ് നിലയിലായിരുന്നു. സെന്‍സെക്‌സ് 57621.19 പോയിന്റുകളിലെത്തിയാണ് വ്യാപാരം അവസാനിച്ചത്.
ഇന്ത്യന്‍ വിപണിയില്‍ നിന്ന് വ്യാപകമായി വിദേശനിക്ഷേപകര്‍ പിന്‍വാങ്ങിയതാണ് ഇടിവിന് കാരണമെന്ന് മാര്‍ക്കറ്റ് വിദഗ്ധര്‍ നിരീക്ഷിച്ചു. ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ ഓഹരികള്‍ വലിയ രീതിയിലുള്ള ഇടിവാണ് നേരിട്ടത്. ടാറ്റ ഓഹരികളുടെ നഷ്ടം 3.95 ശതമാനത്തിലെത്തി. എച്ച് ഡി എഫ് സി ബാങ്ക് ഓഹരികളും ഇന്ന് മോശം പ്രകടനമാണ് കാഴ്ച വെച്ചത്. വിപണി അടയ്ക്കുമ്പോള്‍ എച്ച് ഡി എഫ് സി ഓഹരികള്‍ക്ക് 3.38 ശതമാനം ഇടിവുണ്ടായി. ബജാജ് ഫിന്‍സെര്‍വ്, ലാര്‍സെന്‍ ആന്‍ഡ് ടര്‍ബോ ഓഹരികളും ഇന്ന് നഷ്ടത്തിലായിരുന്നു.
പവര്‍ ഗ്രിഡ്, എന്‍ ടി പി സി, ടാറ്റ സ്റ്റീല്‍സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അള്‍ട്രാ ടെക് സിമന്റ് മുതലായവയുടെ ഓഹരികള്‍ മാത്രമാണ് നേരിയ നേട്ടമുണ്ടാക്കിയത്. യുഎസ് ബോണ്ടുകളില്‍ നിന്നുള്ള വരുമാനം ഇയര്‍ന്നതാണ് വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങിയതിനുള്ള കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ക്രൂഡ് ഓയില്‍ വിലയും വിദേശ നിക്ഷേപകര്‍ പിന്‍വാങ്ങിയതിന് കാരണമായി. യു എസ് ബോണ്ടുകളില്‍ നിന്നുള്ള പലിശ നിരക്ക് ഉയര്‍ന്നതോടെ ഇന്ത്യന്‍ വിപണിയിലടക്കം നിക്ഷേപിക്കുന്നത് ലാഭകരമല്ലെന്ന് പല വിദേശ നിക്ഷേപകരും വിലയിരുത്തിയതാണ് ഇന്ത്യന്‍ വിപണിക്ക് തിരിച്ചടിയാകുന്നത്.
Story Highlights: stock market today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here