ഗവർണർ സർക്കാരിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കുടപിടിച്ചു; ലോകായുക്ത ഓർഡിനൻസിനുള്ള അംഗീകാരം അഴിമതിയ്ക്കുള്ള പച്ചക്കൊടി; വി.ഡി സതീശൻ

ലോകായുക്ത ഓർഡിനൻസിനുള്ള അംഗീകാരം അഴിമതിയ്ക്കുള്ള പച്ചക്കൊടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലോകായുക്ത കുരയ്ക്കുകയേ ഉള്ളൂ, കടിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു വരുത്തി. സർക്കാരും ഗവർണറും തമ്മിൽ നടന്നത് കൊടുക്കൽ വാങ്ങൽ. ഗവർണർ സർക്കാരിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കുടപിടിച്ചു. പ്രതിപക്ഷം നിയമപരമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ പറഞ്ഞു.
സ്വർണക്കടത്തിൽ സ്വപ്‍ന സുരേഷിന്റെ വെളിപ്പെടുത്തലിൽ തുടരന്വേഷണം വേണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി നിരപരാധിയെന്ന സ്വപ്‌നയുടെ ശബ്‌ദരേഖയ്ക്ക് പിന്നിൽ ഗൂഢാലോചന നടന്നു. സിപിഐഎം-ബി ജെ പി ഒത്തുകളിയിലൂടെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം മരവിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചതിന് പിന്നാലെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പിലെ ഭേദഗതിക്കാണ് ഗവർണർ അംഗീകാരം നൽകിയത്. ഇതോടെ പൊതുപ്രവർത്തകർക്കെതിരായ ലോകായുക്ത വിധി ഇനി സർക്കാരിന് തളളാം. ഇതോടെ ഓർഡിനൻസ് നിലവിൽ വന്നു. ഭരണകക്ഷിയിൽ ഉൾപ്പെട്ട സിപിഐയുടേയും പ്രതിപക്ഷത്തിന്റേയും ബിജെപിയുടേയും എതിർ വാദങ്ങളേയും ഒപ്പിടരുതെന്ന ആവശ്യത്തേയും തള്ളിയാണ് ഗവർണറുടെ തീരുമാനം.ഇത് സർക്കാരിന് വലിയ ആശ്വാസം നൽകുന്ന നടപടി ആണ്.
Read Also : ലോകായുക്ത ഓർഡിനൻസിനെ ഇപ്പോഴും എതിർക്കുന്നു; വിഷയം ചർച്ച ചെയ്യണം: കാനം രാജേന്ദ്രൻ
ഇതിനിടെ ലോകായുക്ത ഓർഡിനൻസിനെ താൻ ഇപ്പോഴും എതിർക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഓർഡിനൻസിന്റെ അടിയന്തര സാഹചര്യം ബോധ്യമാകാത്തതിനാലാണ് സിപി ഐ എതിർപ്പ് പ്രകടിപ്പിച്ചത്. ഓർഡിനൻസിന്റെ ആവശ്യകത ഗവർണർക്ക് ബോധ്യപ്പെട്ടുകാണുമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു. ഓർഡിനൻസിന്റെ ഗവർണർക്ക് ബോധ്യപ്പെട്ട കാര്യം സി പി ഐക്കും ബോധ്യപ്പെടണം. വിഷയം കാബിനറ്റിൽ ചർച്ച ചെയ്യണം. അഭിപ്രായം അവിടെ വ്യക്തമാക്കുമെന്ന് കാനം പറഞ്ഞു. ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചതിന് പിന്നാലെയായിരുന്നു കാനം രാജേന്ദ്രന്റെ പ്രതികരണം.
Story Highlights: V D Satheesan on lokayukta ordinance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here