Advertisement

ഹിജാബോ ബിക്കിനിയോ ആകട്ടെ, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്കാണ്: പ്രിയങ്കാ ഗാന്ധി

February 9, 2022
Google News 1 minute Read

കര്‍ണാടക ഉഡുപ്പി പ്രീയൂണിവേഴ്‌സിറ്റി കോളജില്‍ ഹിജാബ് ധരിച്ചെത്തിയതിനെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച് പ്രിയങ്കാ ഗാന്ധി. ഏത് വസ്ത്രം ധരിക്കണമെന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യമാണെന്നും ഈ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന ഒരു ഭരണഘടനയാണ് രാജ്യത്തുള്ളതെന്നും പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. ഹിജാബായാലും ജീന്‍സായാലും ബിക്കിനിയായാലും തെരഞ്ഞെടുക്കാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും പ്രിയങ്കാ ഗാന്ധി ട്വിറ്ററിലൂടെ പ്രതികരിച്ചു. ധരിക്കുന്നയാളിന്റെ തെരഞ്ഞെടുപ്പാണ് അന്തിമമെന്ന് സൂചിപ്പിച്ചാണ് ട്വീറ്റ്. പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ അറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി രംഗത്തെത്തുന്ന പശ്ചാത്തലത്തില്‍ തന്നെയാണ് പ്രിയങ്കാ ഗാന്ധിയുടേയും പ്രതികരണം.

പ്രിയങ്കാ ഗാന്ധിയുടേതിന് സമാനമായ നിലപാടാണ് വിഷയത്തില്‍ രാഹുല്‍ ഗാന്ധിയും സ്വീകരിച്ചിരുന്നത്.
സരസ്വതി പൂജയുടെ ദിവസം ഓര്‍മിപ്പിച്ച് കൊണ്ടാണ് രാഹുല്‍ ഗാന്ധി കര്‍ണാടക വിഷയത്തെ കുറിച്ച് സംസാരിച്ചത്. സരസ്വതി ദേവി എല്ലാവര്‍ക്കും അറിവ് നല്‍കുകയാണെന്നും ആരോടും യാതൊരും വേര്‍തിരിവും കാണിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയായിരുന്നു.വിദ്യാര്‍ത്ഥിനികള്‍ അവരുടെ മതവിശ്വാസപ്രകാരം ഹിജാബ് ധരിക്കുന്നത് വിദ്യാഭ്യാസത്തിന് തടസമാകുന്നുണ്ടെങ്കില്‍ അതിലൂടെ നാം ഇന്ത്യയുടെ പെണ്‍മക്കളുടെ ഭാവി കവര്‍ന്നെടുക്കുകയാണെന്നും അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.

കര്‍ണാടകയിലെ പല കോളജുകളിലും ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് സംഘര്‍ഷം വ്യാപിക്കുന്നതിന് പിന്നാലെ മൂന്നു ദിവസത്തേയ്ക്ക് സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും അടച്ചിടാന്‍ തീരുമാനിച്ചതായി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചിരുന്നു. സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.ഹിജാബ് വിവാദത്തില്‍ ഉഡുപ്പി സര്‍ക്കാര്‍ പ്രീയൂണിവേഴ്സിറ്റി കോളജിലെ അഞ്ചു വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത് കര്‍ണാടക ഹൈക്കോടതി ഇന്നും തുടരും. ഉച്ചയ്ക്ക് 2.30നാണ് വീണ്ടും വാദം കേള്‍ക്കുന്നത്.

ഉഡുപ്പിയിലെ സര്‍ക്കാര്‍ വനിതാ പ്രീ-യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ രുദ്രെ ഗൗഡ ക്ലാസില്‍ ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന് നിലപാട് കൈക്കൊണ്ടതോടെയാണ് വിവാദങ്ങള്‍ തുടങ്ങിയത്. ഇതിന് പിന്നാലെ ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടതിന്റെ പേരില്‍ ആറ് വിദ്യാര്‍ത്ഥിനികളെയാണ് കോളേജില്‍ നിന്ന് പുറത്താക്കിയത്. ഇവര്‍ക്ക് കോളേജില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ടായിരുന്നു. പുറത്താക്കിയതിന് ശേഷം ഹാജരില്‍ ആബ്‌സെന്റ് എന്നാണ് രേഖപ്പെടുത്തുന്നതെന്ന് വിദ്യാര്‍ത്ഥിനികള്‍ നേരത്തേ പ്രതികരിച്ചിരുന്നു.

Story Highlights: priyanka gandhi reaction on hijab row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here