മോദിക്കെതിരെ ആഞ്ഞടിച്ച് എം.കെ. സ്റ്റാലിന്‍

ബി.ജെ.പിക്കെതിരെ ഉന്നയിക്കപ്പെടുന്ന വിമര്‍ശനങ്ങള്‍ രാജ്യത്തിനെതിരെയുള്ള വിമര്‍ശനങ്ങളാക്കി മാറ്റാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിന്‍. ഈ മാസം നടക്കാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഡി.എം.കെ സഖ്യസ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടഭ്യര്‍ത്ഥിക്കുന്നതിനിടയിലാണ് സ്റ്റാലിന്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്. (modi)
വേലുനാച്ചിയാരെയയും സുബ്രഹ്മണ്യ ഭാരതിയെയും മരതു സഹോദരന്മാരെയും ഉള്‍പ്പെടുത്തിയ തമിഴ്നാടിന്റെ ടാബ്ലോ ആരാണ് ഒഴിവാക്കിയതെന്ന് വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. തമിഴ്‌നാട്, കേരളം അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ റിപബ്ലിക് ദിന പ്ലോട്ടുകളായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്. ഇതിന് പിന്നാലെ മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിക്ക് കത്ത് എഴുതിയിരുന്നു.
Read Also : യു.പിയില്‍ നിന്ന് ബി.ജെ.പിയെ നീക്കിയാല്‍ ഇന്ത്യയില്‍ നിന്നും നീക്കാം; മമത ബാനര്‍ജി
‘ തമിഴ് ജനതയ്ക്ക് ദേശസ്നേഹത്തിനുള്ള സര്‍ട്ടിഫിക്കറ്റ് പ്രധാനമന്ത്രി നല്‍കേണ്ടതില്ല. സ്വാതന്ത്ര്യ സമരത്തില്‍ തമിഴ്നാടിന്റെ പങ്ക് ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റിപബ്ലിക് ദിനത്തില്‍ പ്രദര്‍ശിപ്പിച്ച മറ്റ് ടാബ്ലോകളില്‍ നിന്നും തമിഴ്നാടിന്റെ ടാബ്ലോ എങ്ങനെയാണ് താഴെയാവുന്നത്. ഭാരതിയാരുടെ കവിതകള്‍ തന്റെ പ്രസംഗത്തില്‍ പോലും ഉദ്ധരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രതിമയെ എന്തിനാണ് വിലക്കുന്നത് ‘. സ്റ്റാലിന്‍ ചോദിച്ചു. കേന്ദ്രം ടാബ്ലോക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ റിപബ്ലിക് ദിനത്തില്‍ സംസ്ഥാനത്ത് ആഘോഷപൂര്‍വം ടാബ്ലോ പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു.
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് തമിഴ്നാട് നല്‍കിയ വൈകാരികമായ വിടവാങ്ങലിനെക്കുറിച്ച് പാര്‍ലമെന്റില്‍ മോദി നടത്തിയ പ്രസംഗത്തെയും സ്റ്റാലിന്‍ സൂചിപ്പിച്ചു. രാജ്യത്തിന് വേണ്ടി പോരാടിയവരുടെ സംഭാവനകളെ തമിഴ്നാട് എന്നും ബഹുമാനിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി തമിഴ് ജനതയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights: PM Modi doesn’t have to hand out certificates to Tamils on patriotism: M K Stalin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here