Advertisement

കലൂര്‍ പോക്‌സോ കേസില്‍ അന്വേഷണം വ്യാപിപ്പിക്കുന്നു; കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും

February 13, 2022
Google News 1 minute Read
kaloor pocso case

കൊച്ചിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കഞ്ചാവ് നല്‍കി പീഡിപ്പിച്ച കേസില്‍ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് പൊലീസ്. പെണ്‍കുട്ടികളെ മയക്കുമരുന്ന് കൈമാറ്റത്തിനായി ഉപയോഗിച്ചതായാണ് പൊലീസ് കണ്ടെത്തല്‍. പീഡനത്തിനിരയായ പെണ്‍കുട്ടികളില്‍ ഒരാള്‍ സ്‌കൂള്‍ ടോപ്പറാണ്. ഈ വിദ്യാര്‍ത്ഥി കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ അസ്വാഭാവികമായി പെരുമാറുകയും പുസ്തകങ്ങള്‍ വലിച്ചുകീറുകയും ചെയ്തതായി മാതാപിതാക്കള്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

മയക്കുമരുന്നിന്റെ കാരിയേഴ്സ് ആയി ഉപയോഗിക്കാനാണ് പ്രതികള്‍ പ്രണയം നടിച്ച് വിദ്യാര്‍ത്ഥിനികളെ വശത്താക്കിയത്. പിടിയിലായ യുവാക്കള്‍ ഇവര്‍ക്ക് എംഡിഎംഎയും സ്റ്റാമ്പും കൈമാറിയതായി പൊലീസ് പറഞ്ഞു. വിദ്യാര്‍ത്ഥികളെ ലക്ഷ്യം വച്ചുള്ള ലഹരി മാഫിയയാണ് ഇതിനുപിന്നിലെന്ന് കൊച്ചി ഡിസിപി വി യു കുരുവിള പറഞ്ഞു. രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത കാണിക്കണെമെന്നും ഡി സി പി നിര്‍ദേശിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ കുട്ടികളെ പ്രതികള്‍ വലയിലാക്കിയോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. പിടിയിലായ തൃപ്പൂണിത്തുറ സ്വദേശികളായ സോണി സെബാസ്റ്റിയന്‍, ജിത്തു എന്നിവര്‍ക്കെതിരെ പോക്സോ കേസ് ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പെണ്‍കുട്ടികളില്‍ ഒരാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. പഠനത്തില്‍ കുട്ടികള്‍ കുറച്ചുകാലമായി ശ്രദ്ധിക്കുന്നില്ലെന്നും പെരുമാറ്റത്തില്‍ വ്യത്യാസം തോന്നിയിരുന്നെന്നും രക്ഷിതാക്കളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Read Also : പോക്‌സോ കേസ് പ്രതിക്ക് 16 വര്‍ഷം കഠിന തടവ്

പ്രതികള്‍ പെണ്‍കുട്ടികളുമായി കാറില്‍ സഞ്ചരിക്കുമ്പോള്‍ വാഹനം എറണാകുളം നോര്‍ത്തില്‍വെച്ച് അപകടത്തില്‍പ്പെടുകയും തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് കേസില്‍ വഴിത്തിരിവുണ്ടായത്. പെണ്‍കുട്ടികളെ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും രണ്ട് യുവാക്കളുമാണ് കാറിലുണ്ടായിരുന്നത്. കാറുമായി അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ യാത്രക്കാരനാണ് പൊലീസിനെ വിളിച്ചത്. ശേഷം പൊലീസെത്തി അപകടവിവരം അന്വേഷിക്കുകയും വാഹനത്തിനുള്ളില്‍ പരിശോധന നടത്തുകയുമായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Story Highlights: kaloor pocso case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here