സിൽവർ ലൈൻ; ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത സർക്കാർ നിലപാട് ദുരൂഹമെന്ന് വി ഡി സതീശൻ

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത സർക്കാർ നിലപാട് ദുരൂഹമെന്ന് വി ഡി സതീശൻ. അൻവർ സാദത്ത് എം എൽ എ ആവശ്യപ്പെട്ട ഡി പി ആർ പൂഴ്ത്തിവയ്ക്കാൻ സർക്കാർ ശ്രമിച്ചു. നിലവിലെ ഡിപി ആർ തെറ്റിദ്ധരിപ്പിക്കുന്നതും അപൂർണവുമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പൂർണമായ ഡിപിആർ സർക്കാർ പുറത്തുവിടാത്തത് ജനാതിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം സംസ്ഥാനത്ത് കെ.റെയിൽ വിരുദ്ധ സമരം തുടങ്ങിയിട്ട് അഞ്ഞൂറ് ദിവസം പിന്നിടുന്നു. കോഴിക്കോട് കാട്ടിൽപ്പീടികയിലാണ് സിൽവർ ലൈൻ പദ്ധതിക്കെതിരെ ശക്തമായ സമരം ഇന്നും തുടരുന്നത്. അഞ്ഞൂറാം ദിനത്തിനോട് അനുബന്ധിച്ച് സാമൂഹിക രാഷ്ട്രീയ നേതാക്കളെ പങ്കെടുപ്പിച്ച് രാപ്പകൽ സമരവും ഇന്ന് നടക്കും.
2020 ഒക്ടോബർ രണ്ടിനാണ് കോഴിക്കോട് കാട്ടിൽപ്പീടികയിൽ സമരം തുടങ്ങുന്നത്. പ്രതിപക്ഷ പാർട്ടികൾ പോലും സിൽവർ ലൈൻ പദ്ധതിയിൽ നിലപാട് പ്രഖ്യാപിക്കാത്ത കാലം. പദ്ധതി പ്രദേശത്തെ ജനങ്ങൾ അണിനിരന്ന സമരത്തിന് പരിസ്ഥിതി സ്‌നേഹികളിൽനിന്ന് പിന്തുണ ലഭിച്ചു. പതുക്കെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ സമരസമിതികൾ രൂപം കൊണ്ടു. സമരം മറ്റിടങ്ങളിലേക്കും വ്യാപിച്ചു.
Read Also : സില്‍വര്‍ ലൈന്‍ പദ്ധതി, സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സത്യദീപം
രാപ്പകൽ സമരവും പന്തം കൊളുത്തി പ്രകടനവുമെല്ലാം നടന്നു. സെക്രട്ടറിയേറ്റ് പടിക്കലേക്ക് സമരം നീണ്ടപ്പോൾ പ്രതിപക്ഷ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചെത്തി. പിന്നെ സംസ്ഥാനത്തെ പ്രധാന ചർച്ചാവിഷയമായി പദ്ധതി മാറി. സി.പി.ഐ.എം. തന്നെ കെ.റെയിൽ വിശദീകരണ സെമിനാറുമായി കാട്ടിൽപീടികയിലെത്തി. എന്നിട്ടും സമരാവേശത്തിന് ഇളക്കം തട്ടിയില്ല. പിന്തുണ പ്രഖ്യാപിച്ച് മേധാ പട്ക്കറും പ്രതിപക്ഷ രാഷ്ട്രീയ പാർട്ടി നേതാക്കളും സമരപന്തലിലെത്തി. പദ്ധതി ഉപേക്ഷിക്കും വരെ സമരം തുടരുമെന്ന ഉറച്ച നിലപാടിലാണ് സമരസമിതി. സർവേയ്‌ക്കെതിരെ കനത്ത പ്രതിഷേധവും സമരസമിതികളുടെ നേതൃത്തിൽ നടക്കുന്നുണ്ട്. സാമൂഹികാഘാത പഠനത്തോട് സഹകരിക്കേണ്ടതില്ലെന്നും സമര സമിതി ആഹ്വാനം ചെയ്തു.
Story Highlights: V D Satheesan on Silver line
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here