ആധാര്‍ കാർഡ് ദുരുപയോഗം; തെറ്റ് ചെയ്‌താൽ ഒരു കോടി രൂപ വരെ പിഴ

നമ്മുടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. വെരിഫിക്കേഷനായും രാജ്യത്തെ പലസേവനങ്ങളൾക്കായും ആധാർ കാർഡ് ഉപയോഗിക്കുന്നു. രാജ്യത്തെ എല്ലാ പൗരന്മാരെയും ഉൾപ്പെടുത്തിയാണ് ഈ സംവിധാനം. ഈ 12 അക്ക വെരിഫിക്കേഷൻ നമ്പർ ഉപയോഗിച്ചാണ് സർക്കാർ സബ്‌സിഡികള്‍ അടക്കം പല സേവനങ്ങളും നൽകുന്നത്. പല പോര്‍ട്ടലുകളിലും വെരിഫിക്കേഷനായും ഈ നമ്പർ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ചില സന്ദർഭങ്ങളിൽ ആധാർ കാർഡ് ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയതായി യുണീക് ഐഡന്റിഫിക്കഷന്‍ അതോറിറ്റി പറയുന്നു. നമുക്ക് പരിശോധിക്കാം ആധാർ കാർഡ് ദുരുപയോഗം ചെയ്താൽ ലഭിക്കുന്ന ശിക്ഷയെന്ത്?
ഇന്ത്യൻ പൗരന്റെ ഏറ്റവും വിലപ്പെട്ട രേഖകളിൽ ഒന്നാണ് ആധാർ. ആധാർ കാർഡ് ദുരുപയോഗം ചെയ്‌താൽ 10000 രൂപ മുതൽ ഒരു കോടി രൂപ വരെ പിഴ ഈടാക്കാം. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ മൂന്നു വര്‍ഷം വരെ തടവും ലഭിക്കാം. വോട്ടർ ഐഡി, പാൻ കാർഡ്, തുടങ്ങിയ മറ്റ് തിരിച്ചറിയൽ രേഖകളിൽ നിന്ന് വ്യത്യസ്തമായി ആധാർ നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. എന്നാൽ ആധാർ കാർഡ് ദുരുപയോഗം ചെയ്യുന്നത് വർദ്ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം കേസുകൾ നിയന്ത്രിക്കാനും ഈ സാഹചര്യം കുറയ്ക്കാനുമായി ഇത്തരം തെറ്റുകൾ ചെയ്യുന്നവർക്കെതിരെ വൻ തുക പിഴ ചുമത്താൻ യുഐഡിഎഐക്ക് അടുത്തിടെ അനുമതി ലഭിച്ചിരുന്നു. 2021 നവംബറിൽ, ആധാർ നിയമം ലംഘിക്കുന്നവരെ പ്രോസിക്യൂട്ട് ചെയ്യാനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കാൻ കേന്ദ്ര സർക്കാർ യുഐഡിഎഐക്ക് നിർദേശവും നൽകി. 2021 നവംബർ 2 ന് തന്നെ ഇത് സംബന്ധിച്ച നിയമങ്ങളും വിജ്ഞാപനം ചെയ്തിരുന്നു.
യുഐഡിഎഐയുടെ നിർദേശങ്ങൾ പാലിക്കുന്നതിൽ ഒരു സ്ഥാപനമോ, വ്യക്തിയോ പരാജയപ്പെട്ടാൽ ഇതുമായി സംബന്ധിച്ച് പരാതി നൽകാം. ആധാറുമായി ബന്ധപ്പെട്ട ഔദ്യോഗിക വെബ്സൈറ്റിൽ പരാതി റജിസ്റ്റർ ചെയ്യുകയും ആവശ്യമായ വിവരങ്ങൾ യുഐഡിഎഐയ്ക്ക് കൈമാറുകയും ചെയ്യണം. യുഐഡിഎഐ നിയമിച്ച, വിഷയം വിലയിരുത്താൻ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അത്തരം കാര്യങ്ങൾ തീരുമാനിക്കാനുള്ള ഉത്തരവാദിത്തം ഉണ്ടായിരിക്കും. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ, വ്യക്തിക്കെതിരെ ഒരു കോടി രൂപ വരെ പിഴ ചുമത്താനും അനുമതിയുണ്ട്.
തെറ്റായ ജനസംഖ്യാ വിവരങ്ങളോ ബയോമെട്രിക് വിവരങ്ങളോ നൽകി ആൾമാറാട്ടം നടത്തുന്നത് ആധാർ നിയമപ്രകാരം കുറ്റകരമാണ് നിയം ലംഘിക്കുന്നവർക്ക് മൂന്ന് വർഷം തടവും 10,000 രൂപ പിഴയും ലഭിക്കും.
Story Highlights: aadhaar card holders will have to pay rs 1 crore fine on violating these rules
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here