ബി.ജെ.പിയിലേക്ക് പോകുന്ന കാര്യം നിഷേധിച്ച് അശ്വനി കുമാര്‍

കോണ്‍ഗ്രസ് വിട്ട മുന്‍ കേന്ദ്ര മന്ത്രി അശ്വനി കുമാര്‍ ബി.ജെ.പിയിലേക്ക് പോകുന്ന കാര്യം നിഷേധിച്ചു. എന്‍.ഡി.ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികണം. ഈ പോക്ക് പോവുകയാണെങ്കില്‍ കോണ്‍ഗ്രസ് താഴേക്ക് പോവുക മാത്രമാണ് ചെയ്യുകയെന്നും നിലവിലുള്ള പാര്‍ട്ടി നയങ്ങളോട് വിയോജിക്കുന്നതിനാലാണ് പാര്‍ട്ടി വിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ ഒരു പാര്‍ട്ടിയിലും ചേരാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ല. ബി.ജെ.പിയിലെ ആരുമായും കൂടിക്കാഴ്ച നടത്തിയിട്ടുമില്ല. ഇനി എന്ത് എന്ന കാര്യത്തല്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എനിക്ക് അസ്വസ്ഥത തോന്നിയാല്‍ ഞാന്‍ എന്തിനാണ് കോണ്‍ഗ്രസില്‍ നില്‍ക്കുന്നത്?. കുറച്ച് ദിവസങ്ങളായി എനിക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. ഇത് ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ്. സമകാലിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, കോണ്‍ഗ്രസിന് പുറത്ത് രാജ്യത്തിന് വേണ്ടി കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയുമെന്നാണ് തോന്നുന്നത്.’ അശ്വനി കുമാര്‍ വ്യക്തമാക്കി.
Read Also : ‘എന്റെ അന്തസ്സുമായി പൊരുത്തപ്പെടുന്നു’; കോൺഗ്രസ് വിട്ട് അശ്വനി കുമാർ
ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായിരിക്കുകയാണ് അശ്വനി കുമാറിന്റെ പാര്‍ട്ടി വിടല്‍. മുന്‍ കേന്ദ്ര നിയമമന്ത്രി കൂടിയായ അശ്വനി കുമാര്‍ കോണ്‍ഗ്രസില്‍ 46 വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്നയാളാണ്. ചൊവ്വാഴ്ചയായിരുന്നു രാജി. രാജിക്കത്ത് സോണിയ ഗാന്ധിക്ക് കൈമാറിയിട്ടുണ്ട്.
പഞ്ചാബ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കെ അശ്വനി കുമാറിന്റെ രാജി കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. പഞ്ചാബില്‍ നിന്നുള്ള മുന്‍ രാജ്യസഭാ എം.പി കൂടിയാണ് അശ്വനി കുമാര്‍.
Story Highlights: Ashwani Kumar denies joining BJP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here