കാണാതായി രണ്ട് വര്‍ഷത്തിന് ശേഷം കോണിപ്പടിക്ക് അടിയില്‍ നിന്നും ആറ് വയസുകാരിയെ കണ്ടെത്തി; കുട്ടി ജീവനോടെ
കാണാതായി രണ്ട് വര്‍ഷത്തിന് ശേഷം ആറ് വയസുകാരിയെ കണ്ടെത്തി. വീടിന്റെ കോണിപ്പടിക്കടിയിലുള്ള ബേസ്മെന്റില്‍ നിന്നാണ് പെണ്‍കുട്ടിയെ ജീവനോടെ കണ്ടെത്തിയത്. മാതാപിതാക്കള്‍ തന്നെയായിരുന്നു കുട്ടിയെ ഒളിപ്പിച്ചു വെച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ന്യൂയോര്‍ക്കിലെ സ്പെന്‍സറിലാണ് സംഭവം.
2019ല്‍ നാലാം വയസിലാണ് പൈസ്ലീ ഷുള്‍ട്ടിസ് എന്ന പെണ്‍കുട്ടിയെ കാണാതായത്. കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് നിരവധി തവണ വീട്ടിലെത്തിയിരുന്നു. എന്നിട്ടും അവിടെ പെണ്‍കുട്ടിയുടെ സാന്നിധ്യം അറിഞ്ഞില്ല.
പെണ്‍കുട്ടിയുടെ യാഥാര്‍ത്ഥ അച്ഛനും അമ്മയുമായിരുന്നില്ല രക്ഷകര്‍ത്താക്കള്‍. അതിനാല്‍ എന്നെങ്കിലും യഥാര്‍ത്ഥ മാതാപിതാക്കള്‍ക്ക് കുട്ടിയെ വിട്ടുനല്‍കേണ്ടി വരുമോയെന്ന ഭയമാണ് ഇത്തരത്തില്‍ ഒളിപ്പിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ച കാലത്ത് പൊലീസ് സംശയിച്ചിരുന്നത് കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കളെയായിരുന്നു. അവര്‍ തട്ടിക്കൊണ്ട് പോയിരിക്കാമെന്ന് ധരിച്ച് അന്വേഷണം അത്തരത്തില്‍ നീങ്ങി. ഒടുവില്‍ രണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വീട്ടില്‍ നിന്ന് തന്നെ കുട്ടിയെ കണ്ടെത്തിയത്.
വീട്ടില്‍ മണിക്കൂറുകള്‍ നീണ്ട പരിശോധനക്കൊടുവില്‍ വ്യത്യസ്ത രീതിയില്‍ പണികഴിപ്പിച്ച കോണിപ്പടി പോലീസ് ശ്രദ്ധിക്കാനിടയായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോണിപ്പടിയില്‍ നിന്നും ഒരു ബേസ്മെന്റ് റൂം ഉള്ളതായി പൊലീസ് കണ്ടെത്തി. അവിടെ കുട്ടിയും രക്ഷകര്‍ത്താവും ഒളിച്ചിരിക്കുകയായിരുന്നു. ഈര്‍പ്പം നിലനിന്നിരുന്ന വളരെ ചെറിയ മുറിയിലാണ് കുട്ടി കഴിഞ്ഞിരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here